Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:33 AM IST Updated On
date_range 25 Dec 2021 5:33 AM ISTകൊച്ചിയിലേക്ക് ബംഗളൂരുവിൽനിന്ന് ലഹരി; വിവാദ ഡി.ജെ സജാങ്കെയുടെ കൂട്ടാളികളെ തേടി കസ്റ്റംസ്
text_fieldsbookmark_border
കൊച്ചി: മയക്കുമരുന്ന് പാർട്ടികളിൽ ഉപയോഗിക്കാൻ കൊച്ചിയിലേക്ക് ബംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച പ്രതികളെ പിടികൂടാൻ വല വിരിച്ച് കസ്റ്റംസ്. എറണാകുളം പാലാരിവട്ടത്തെയും തമ്മനത്തെയും രണ്ട് യുവാക്കളുടെ വീടുകളിൽ ബംഗളൂരു, കൊച്ചി യൂനിറ്റുകളിൽ നിന്നുമുള്ള കസ്റ്റംസ് സംഘങ്ങൾ കഴിഞ്ഞ ദിവസം സംയുക്ത പരിശോധന നടത്തി. എൽ.എസ്.ഡി സ്റ്റാമ്പ് യുവാക്കൾ തപാൽ മാർഗം എത്തിച്ചെന്ന് സ്ഥിരീകരിച്ചായിരുന്നു റെയ്ഡ്. ഇവിടെ നിന്നും ലഹരി ഉൽപന്നങ്ങൾ കണ്ടെടുത്തതായാണ് കസ്റ്റംസ് നൽകുന്ന സൂചന. കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ അറസ്റ്റുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. പല തവണ കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തിയവരാണ് പ്രതികളെന്നും ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണത്തിൽ യുവാക്കൾക്ക് വിവാദ ഇസ്രായേലി ഡി.ജെ സജാങ്കെയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ മാസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും കഴിഞ്ഞ വർഷമുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ളയാളാണ് ഇസ്രായേലി ഡി.ജെ സജാങ്കെ. കൊച്ചിയിൽ ഇയാൾ പങ്കെടുക്കുന്ന പാർട്ടിയിൽ റെയ്ഡ് നടത്താൻ ഉദ്യോഗസ്ഥർ എത്തുന്ന വിവരം ചോർന്നുകിട്ടിയതോടെ സജാങ്കെ രക്ഷപ്പെട്ട് രാജ്യം വിടുകയായിരുന്നുവെന്നാണ് സൂചന. അന്നത്തെ ലഹരി പാർട്ടികളിലെ സംഘാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻെറ ഭാഗമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കൊച്ചിയിലെ റെയ്ഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story