Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:35 AM IST Updated On
date_range 23 Aug 2022 12:35 AM ISTസി.ബി.എൽ അരികെ; പൊലീസ് പേടിയിൽ ക്ലബുകൾ
text_fieldsbookmark_border
പത്തനംതിട്ട: ചാമ്പ്യൻസ് ബോട്ട് ലീഗിനു (സി.ബി.എൽ) തുടക്കമാകുന്ന ചുണ്ടൻവള്ളങ്ങളുടെ അഭിമാനപോരാട്ടമായ നെഹ്റു ട്രോഫി ജലോത്സവം ആസന്നമായിരിക്കെ പൊലീസ് ടീമിനെ പേടിച്ച് ബോട്ട് ക്ലബുകൾ. ആവശ്യമായ പരിശീലനം നടത്താനും മികച്ച ടീമിനെ വാർത്തെടുക്കാനും കഴിയാത്തതാണ് പ്രശസ്തരായ ടീമുകളെപ്പോലും ആശങ്കയിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തിലൊക്കെ ചമ്പക്കുളം ചുണ്ടനിൽ സി.ബി.എൽ തുഴയുന്ന പൊലീസ് ടീം ബഹുദൂരം മുന്നിലാണ്. സെപ്റ്റംബർ നാലിനാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളി. ജലമേളകൾക്ക് തുടക്കം കുറിച്ച് നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ ജേതാക്കളായ പൊലീസിന്‍റെ ടീം പരിശീലനം തുടങ്ങിയിട്ട് മൂന്ന് മാസത്തോളമാകുന്നു. ഇതിനകം തന്നെ മികച്ച ടീമിനെ വാർത്തെടുത്ത ഇവരുടെ കൂടെ പുറത്തുനിന്നുള്ള നാൽപതോളം തുഴച്ചിൽക്കാരുമുണ്ട്. ഐ.ടി.ബി.പി, എം.ഇ.ജി തുടങ്ങി വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നുള്ളവരാണ് ഇവർ. ഒരു ടീമിൽ പുറത്തുനിന്നുള്ളവരുടെ എണ്ണം 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നൂറിനടുത്ത് തുഴച്ചിൽക്കാർ കയറുന്ന ഒരു വള്ളത്തിൽ ഇതുപ്രകാരം പരമാവധി പുറത്തുനിന്ന് കയറ്റാവുന്ന തുഴച്ചിൽക്കാരുടെ എണ്ണം 20 മാത്രമാണ്. ഈ സാഹചര്യത്തിലാണ് 40 പേരുമായി പൊലീസ് ടീമിന്‍റെ പരിശീലനം. എന്നാൽ, മറ്റ് ക്ലബുകളിലെ തുഴച്ചിൽക്കാരിൽ 90 ശതമാനവും കാർഷിക മേഖലയിലടക്കം പണിയെടുക്കുന്ന തൊളിലാളികളാണ്. ഏറ്റവും ഒടുവിൽ നീരണിഞ്ഞ പത്തനംതിട്ടയിൽനിന്നുള്ള ആദ്യചുണ്ടനായ നിരണം ചുണ്ടൻ അടക്കം പല വള്ളങ്ങൾക്കും ഒരാഴ്ചയിൽ താഴെ മാത്രമാണ് പരിശീലനം നേടാനായതും. മികച്ച തുഴച്ചിൽക്കാരെ കണ്ടെത്തി പൂർണ ടീമിനെ സജ്ജമാക്കണമെങ്കിൽ ഇനിയും ആഴ്ചകൾ വേണ്ടി വരും. ജലമേളകളിലെ പ്രബലരായ മറ്റ് ടീമുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. സി.ബി.എൽ ഫൈനലിസ്റ്റുകളായ ക്ലബുകൾക്ക് ആവശ്യമെങ്കിൽ അതിലുൾപ്പെട്ട വള്ളങ്ങളിൽ മാറി തുഴയാമെന്നല്ലാതെ പുറത്തുനിന്ന് വള്ളം പാടില്ലെന്ന വ്യവസ്ഥയിൽ മാറ്റം അനുവദിക്കാത്തതാണ് കൂടുതൽ ക്ലബുകൾക്കും തിരിച്ചടിയായത്. താൽപര്യമില്ലാത്ത വള്ളത്തിൽ തന്നെ തുഴയേണ്ട ഗതികേടിലാണ് കൂടുതൽ ക്ലബുകളും. തീരുമാനം വൈകിയത് ടീമുകളുടെ തയാറെടുപ്പുകളെ സാരമായി ബാധിച്ചു. കഴിഞ്ഞ സി.ബി.എൽ ജേതാക്കളായ പി.ബി.സിയും പ്രശസ്തരായ യു.ബി.സിയുമൊക്കെ ഇത്തവണ വള്ളം മാറിയാണ് കളിക്കുന്നത്. പി.ബി.സി കാരിച്ചാലിനെ കൈയൊഴിഞ്ഞ് കാട്ടിൽ തെക്കതിൽ കളിക്കുമ്പോൾ യു.ബി.സി കാരിച്ചാലിലാണ് സി.ബി.എല്ലിന് വരുന്നത്. ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story