Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:39 AM IST Updated On
date_range 10 Aug 2022 12:39 AM ISTദേശീയ പാതയിലെ കുഴികൾ: സബ് കലക്ടർ പരിശോധന നടത്തി
text_fieldsbookmark_border
നെടുമ്പാശ്ശേരി: ദേശീയ പാതയിലെ കുഴികൾ അടക്കുന്നത് ഫോർട്ട്‌കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ദേശീയ പാത 47ൽ കറുകുറ്റി മുതൽ ആലുവവരെയുള്ള പ്രദേശങ്ങളിലാണ് സബ് കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ദേശീയ പാതയിൽ കൂടുതൽ കുഴികളുള്ള പ്രദേശങ്ങൾ സന്ദർശിച്ച് കുഴി രൂപപ്പെടാനുള്ള കാരണങ്ങളും സംഘം വിലയിരുത്തി. റോഡിലെ കുഴികൾ അടക്കുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം, നിർമാണ രീതി തുടങ്ങിയവ പരിശോധിച്ചശേഷം വിശദമായ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു. നെടുമ്പാശ്ശേരിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികൻ മരിച്ച സ്ഥലവും സംഘം സന്ദർശിച്ചു. ദേശീയപാത അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഹൈകോടതി നിർദേശം അനുസരിച്ചാണ് സബ് കലക്ടർ പരിശോധന നടത്തിയത്. ജില്ലയിലെ ദേശീയ പാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികൾ അടിയന്തരമായി അടച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ ഡോ. രേണുരാജ് നേരത്തേ നിർദേശം നൽകിയിരുന്നു. ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ബിപിൻ മധു, പൊതു മരാമത്ത് (റോഡ്സ് ) വിഭാഗം ആലുവ ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ബഷീർ, പൊതുമരാമത്ത് (ദേശീയ പാത ) വിഭാഗം ആലുവ ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജയരാജൻ, ആലുവ തഹസിൽദാർ സുനിൽ മാത്യു തുടങ്ങിവർ സബ് കലക്ടറുടെ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story