Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:28 AM IST Updated On
date_range 9 Aug 2022 12:28 AM ISTകുർബാന തർക്കം തെരുവിലേക്ക്; സഭാ നേതൃത്വം പ്രതിസന്ധിയിൽ
text_fieldsbookmark_border
-വിമത സമ്മേളനത്തിന് മുന്‍കൈയെടുത്ത വൈദികര്‍ക്കെതിരെ നടപടിക്ക് സാധ്യത കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാനയുമായി ബന്ധപ്പെട്ട തർക്കം തെരുവിലെത്തിയതോടെ സഭാ നേതൃത്വം പ്രതിസന്ധിയിൽ. മാർപാപ്പതന്നെ ഇടപെട്ടിട്ടും സഭാ നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ നിരവധി വൈദികരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തത് അധികൃതരെ ഞെട്ടിച്ചു. വൈദികരുടെ ഈ നടപടിയെ സിറോ മലബാർ സഭ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകകൂടി ചെയ്തതോടെ വരും ദിവസങ്ങളിൽ പ്രശ്നം കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനക്കായി ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് വലിയൊരു വിഭാഗം വൈദികരും വിശ്വാസികളും. അതിരൂപതയെ ഉള്ളിൽനിന്ന് കുത്തിയവരെ താക്കോൽ സ്ഥാനത്ത് ഇരുത്തിയാൽ ഇടവകകൾ സഹകരിക്കില്ലെന്നും അടിച്ചമർത്തലും അടച്ചേൽപിക്കലും തുടർന്നാൽ അതിനെതിരെ രക്തസാക്ഷിത്വം വരിക്കാൻപോലും തയാറാണെന്നും പ്രതിജ്ഞ എടുത്താണ് വിമത വിഭാഗം സമ്മേളനം നടത്തി പിരിഞ്ഞത്. എന്നാൽ, മാർപാപ്പ ഇടപെട്ട് തീരുമാനിച്ച കാര്യത്തിൽ അത് ചോദ്യം ചെയ്യുന്നതും സമ്മേളനം സംഘടിപ്പിക്കുന്നതും ഗുരുതര അച്ചടക്ക ലംഘനമാണന്നാണ് സിറോ മലബാർ സഭയുടെ നിലപാട്. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽനിന്നുള്ള വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം ഉള്ളത്. കത്തോലിക്ക സഭയുടെ ഭരണസംവിധാനം മനസ്സിലാകുന്നവർക്കും സഭയിലെ അച്ചടക്കത്തിനും വിധേയത്വത്തിനും എതിരായി പ്രവർത്തിക്കുന്നവർ ആരായിരുന്നാലും അവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെക്കുറിച്ചും അറിവുള്ളവർക്ക് ആന്റണി കരിയിൽ രാജിവെക്കേണ്ടിവന്നതിന്‍റെ കാരണം പ്രത്യേകിച്ച് ആലോചിച്ച് കണ്ടുപിടിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസന്‍റ് ചെറുവത്തൂർ പുറത്തിറക്കിയ ഏഴുപേജുള്ള വിശദീകരണക്കുറിപ്പ് അവസാനിപ്പിക്കുന്നത്. സഭാ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേത്തിനിറങ്ങിയ എല്ലാ വൈദികര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് ഇതു നൽകുന്ന സൂചന. വിമത സമ്മേളനത്തിന് മുന്‍കൈയെടുത്ത വൈദികര്‍ക്കെതിരെയാകും ആദ്യ നടപടി. വൈദികര്‍ക്കെതിരെ അച്ചടക്ക നടപടികളുണ്ടായാല്‍ വിമതവിഭാഗം അൽമായർ പ്രതിഷേധം കടുപ്പിക്കുമെന്നുറപ്പാണ്. അതിരൂപതയില്‍ ആന്റണി കരിയിലിന് പകരം അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാമെന്ന സഭാ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ക്കേറ്റ തിരിച്ചടിയായാണ് ഞായറാഴ്ചത്തെ സമ്മേളനം വിലയിരുത്തപ്പെടുന്നത്. അതിരൂപതയിലെ വിമത വിഭാഗത്തിന്റെ ശക്തിയാണ് ഇത് വെളിവാക്കുന്നത്. എന്നാൽ, സംഗമത്തിൽ പങ്കെടുത്ത വൈദികരിൽ അധികവും വിശ്രമജീവിതം നയിക്കുന്നവരാണന്നും അവർ നടത്തുന്നത് സഭാവിരുദ്ധ പ്രവർത്തനമാണന്നും സംയുക്ത സഭാ സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. എം. ഷറഫുല്ലാഖാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story