Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:08 AM IST Updated On
date_range 8 Aug 2022 1:08 AM ISTചെല്ലാനം തീര സംരക്ഷണം ആദ്യഘട്ടം ഏപ്രിലിൽ പൂർത്തീകരിക്കും -മന്ത്രി പി. രാജീവ്
text_fieldsbookmark_border
പള്ളുരുത്തി: ചെല്ലാനം തീരത്തെ കടൽക്ഷോഭ ഭീഷണിയിൽനിന്ന് മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച കടൽത്തീര സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ ചെല്ലാനത്ത് എത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. കെ.ജെ. മാക്സി എം.എൽ.എയും പങ്കെടുത്തു. ജലവിഭവ വകുപ്പിന് കീഴിൽ 344.20 കോടി രൂപ ചെലവഴിച്ചാണ് ചെല്ലാനത്ത് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം 40 ശതമാനം നിർമാണം പൂർത്തിയായി. ബസാർ ഭാഗംകൂടി ഉൾപ്പെടുത്തി നിർമാണം അതിവേഗം പൂർത്തിയാക്കും. ഈ ഭാഗങ്ങളിൽ ആറു പുലിമുട്ടുകൾ സ്ഥാപിക്കാനുണ്ട്. സമാന്തരമായി നടപ്പാതകൾകൂടി നിർമിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറുമെന്നും മന്ത്രി പറഞ്ഞു. കണ്ണമാലി പ്രദേശത്തെ നിർമാണത്തിൻെറ എസ്റ്റിമേറ്റ് തയാറാക്കൽ നടപടികൾ അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ ഉടൻ ജലവിഭവ വകുപ്പ് കിഫ്‌ബിക്ക് സമർപ്പിക്കും. മന്ത്രിസഭയുടെ അനുമതി ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിജയം കനാൽ നവീകരണത്തിന് മൂന്നുകോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചിട്ടുണ്ട്. പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമായി അതുമാറും. തീരദേശ റോഡിൻെറ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്താൻ മാതൃക മത്സ്യഗ്രാമം വൈകാതെ ആരംഭിക്കും. അന്തിമ പദ്ധതിരേഖ കുഫോസ് സമർപ്പിച്ചു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. ചെല്ലാനം ചാളക്കടവിലും ഹാർബറിനു സമീപവും നിർമാണം നടക്കുന്ന പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ബാജി ചന്ദ്രൻ, പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് എക്സിക്യൂട്ടിവ് എൻജിനീയർ ബി. അബ്ബാസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.എൻ. സന്തോഷ്, ഊരാളുങ്കൽ പ്രതിനിധികളായ സുനിൽകുമാർ രവി, എൻ. രമേഷ്, സുരേഷ് കുമാർ, നിതിൻ ബെർനാഡ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചിത്രം: മന്ത്രി പി. രാജീവ് ചെല്ലാനത്ത് ടെട്രാപോഡ് പദ്ധതി പ്രദേശം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
