Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:27 AM IST Updated On
date_range 7 Aug 2022 1:27 AM ISTകൗൺസിൽ യോഗത്തിൽ സെക്രട്ടറിയെ ശകാരിച്ച് തൃക്കാക്കര നഗരസഭ അധ്യക്ഷ
text_fieldsbookmark_border
കാക്കനാട്: കൗൺസിൽ യോഗത്തിൽ നഗരസഭ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനവുമായി നഗരസഭ അധ്യക്ഷ. തന്നെ അറിയിക്കാതെയാണ് അജണ്ട തിരുമാനിച്ചതെന്ന സെക്രട്ടറിയുടെ വാദമാണ് അധ്യക്ഷയെ ചൊടിപ്പിച്ചത്. തൃക്കാക്കര നഗരസഭയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലായിരുന്നു അജണ്ടയെച്ചൊല്ലി ഏറ്റുമുട്ടലുണ്ടായത്. നഗരസഭ രണ്ടാം വാർഡിൽ പുറവുങ്കര കൺസ്ട്രക്ഷൻ കമ്പനി നിർമാണം ആരംഭിച്ച ഫ്ലാറ്റിൻെറ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്. ചർച്ചക്കിടെ തന്നെ അറിയിക്കാതെയായിരുന്നു അജണ്ട തീരുമാനിച്ചതെന്ന് ആരോപിച്ച് സെക്രട്ടറി ബി. അനിൽകുമാർ കുറിപ്പ് നൽകുകയായിരുന്നു. വിയോജനക്കുറിപ്പ് എന്ന നിലയിൽ ഇക്കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം നേരത്തേ തന്നെ സെക്രട്ടറിക്ക് അറിയാമായിരുന്നെന്നും താൻ ഒപ്പിട്ട് കൊടുക്കില്ലെന്ന് സെക്രട്ടറി ജീവനക്കാരോട് പറയുന്നത് കേട്ടിരുന്നെന്നും അധ്യക്ഷ അജിത തങ്കപ്പൻ ആരോപിക്കുകയായിരുന്നു. തുടർന്ന് അജിതയും മുൻചെയർമാൻ ഷാജി വാഴക്കാലയും നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിർവഹണ ചുമതല അധ്യക്ഷക്കാണെന്നും ഭരണസമിതി കൂടിയാലോചിക്കുന്ന കാര്യങ്ങൾ നടപ്പാക്കുക എന്നത് മാത്രമാണ് സെക്രട്ടറിയുടെ ജോലിയെന്നും പറയുകയും ശകാരിക്കുകയുമായിരുന്നു. അതേസമയം, താൻ ചെയ്തത് നിയമപ്രകാരമുള്ള കാര്യം മാത്രമാണെന്നാണ് സെക്രട്ടറിയുടെ വാദം. ഒരു സ്ഥാപനത്തിന് പെർമിറ്റ് കൊടുക്കാനുള്ള അധികാരം കൗൺസിലിന് ഇല്ല. പ്രമാദമായ വിഷയമായതിനാൽ ബന്ധപ്പെട്ട ഫയലുകൾ പഠിക്കാതെ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ല. എന്നാൽ, ഇതുസംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അടിയന്തര കൗൺസിൽ എന്ന പേരിൽ വിളിച്ച യോഗത്തിന് ഒരു അടിയന്തര പ്രാധാന്യവും ഇല്ലാത്തതും പരിഗണിച്ചാണ് കുറിപ്പ് നൽകിയതെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story