Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടർ യാത്രികൻ...

സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവം: ഇടപെട്ട് ഹൈകോടതി

text_fields
bookmark_border
കൊച്ചി: ദേശീയപാതയിൽ സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ഹൈകോടതി. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന്​ മുന്നിലെ കുഴിയിൽ വീണുണ്ടായ ദാരുണസംഭവം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർക്ക് നിർദേശം നൽകി. കോടതി അവധിയായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹരജിയിൽ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുഖേനയാണ് പാലക്കാട്ടെ ദേശീയപാത ​പ്രോജക്ട് ഡയറക്ടർ, ദേശീയപാത കേരള റീജനൽ ഡയറക്ടർ എന്നിവർക്ക് കോടതി നിർദേശം നൽകിയത്. കോടതി ഇടപെടലിനെ തുടർന്ന് അധികൃതർ ഉടനടി കുഴിയടക്കൽ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണുണ്ടായ അപകടത്തിൽ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിം മരിച്ചത്. അങ്കമാലി ബദരിയ ഹോട്ടലിലെ കാഷ്യറായിരുന്ന ഹാഷിം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ദേശീയപാതയിലെ കുഴികൾ അപകടക്കെണികളാണെന്ന് സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലവിലുള്ള ഹരജികളിൽ കക്ഷികൾ കോടതിയെ അറിയിച്ചിരുന്നു. ചാലക്കുടി മേഖലയിലെ പാതയിലുള്ള വലിയ കുഴികളിൽ വീണ്​ വാഹനങ്ങളുടെ ടയർ പൊട്ടുന്ന സ്ഥിതിയാണെന്നും അറിയിച്ചിരുന്നു. അതേസമയം അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ടെന്നും കുഴിയടക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ദേശീയപാത അധികൃതരും വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ അപകടം ഉണ്ടായത്​. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹരജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. തിങ്കളാഴ്ച ഈ ഹരജികൾ ഹൈകോടതി പരിഗണിക്കുന്നുണ്ട്. 2019 ഡിസംബർ 12ന് പാലാരിവട്ടം മെട്രോ സ്റ്റേഷന്​ സമീപത്തെ റോഡിലെ കുഴിയിൽ ബൈക്ക് വീണതിനെത്തുടർന്ന് യദുലാൽ എന്ന യുവാവ് മരിച്ച സംഭവത്തെ തുടർന്ന് ഹൈകോടതി സ്വമേധയാ ഇടപെട്ടിരുന്നു. തകർന്ന റോഡുകൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് എൻജിനീയർമാരെ ഉത്തരവാദികളാക്കി നടപടിയെടുക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇനിയാരും റോഡിലെ കുഴിയിൽ വീണ് മരിക്കരുതെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story