Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:21 AM IST Updated On
date_range 4 Aug 2022 1:21 AM ISTജല മെട്രോ: ടെർമിനലുകളുടെ പൂർത്തീകരണവും സർവിസ് ഉദ്ഘാടനവും വൈകുന്നു
text_fieldsbookmark_border
ജല മെട്രോ ഇഴയുന്നു ടെർമിനലുകളുടെ പൂർത്തീകരണവും സർവിസ് ഉദ്ഘാടനവും വൈകുന്നു കൊച്ചി: ജല മെട്രോ പദ്ധതി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കുള്ള സർവിസ് ആരംഭിക്കുന്നതിനുള്ള നടപടി ഇഴയുന്നു. ഏതാനും മാസങ്ങളായി വൈറ്റില- കാക്കനാട് റൂട്ടിൽ ട്രയൽ റൺ നടക്കുന്നുണ്ട്. അഞ്ച് ബോട്ട് ലഭ്യമാകുന്നതോടെ കമേഴ്സ്യൽ സർവിസ് തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബോട്ട് നിർമിക്കുന്നത് കൊച്ചി കപ്പൽശാലയാണ്. ഇതിനകം രണ്ട് ബോട്ട് കൈമാറിയിട്ടുണ്ട്. ബാക്കി മൂന്ന് ബോട്ട് ഈ മാസം അവസാനത്തോടെ ലഭ്യമാക്കുമെന്നാണ് കപ്പൽശാല അറിയിച്ചിരിക്കുന്നതെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. എന്നാൽ, കൃത്യമായി ഏത് മാസത്തിൽ കമേഴ്സ്യൽ സർവിസ് ആരംഭിക്കാനാകുമെന്ന് ഇനിയും വ്യക്തമല്ല. അതേസമയം, ജൂണിൽ പൂർത്തിയാക്കാൻ അധികൃതർ നിശ്ചയിച്ചിരുന്ന ജല മെട്രോയുടെ അഞ്ച് ടെർമിനലിന്‍റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. വൈപ്പിൻ, ബോൾഗാട്ടി, ഹൈകോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകളുടെ നിർമാണമാണ് പൂർത്തിയായത്. 76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടാണ് വാട്ടർമെട്രോക്കായി ഒരുങ്ങുന്നത്. ഇതിൽ 23 എണ്ണം നൂറുപേർക്ക് യാത്ര ചെയ്യാം. പൂർണമായും ശീതീകരിച്ച ബോട്ടുകളാണ് എത്തിക്കുന്നത്. വളരെ വേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 10 മുതൽ 15 മിനുറ്റുകൊണ്ട് ചാർജ് ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ ചാർജിങ് പോയൻറുകളും നിർമിക്കുന്നുണ്ട്. മണിക്കൂറിൽ എട്ട് നോട്ടിക്കൽ മൈലാണ് ബോട്ടിന്‍റെ വേഗം. ഇത് 10 നോട്ടിക്കൽ മൈൽ വരെ ഉയർത്താനാകും. പരമ്പരാഗത ബോട്ടിനെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ജല മെട്രോക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story