Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:52 AM IST Updated On
date_range 4 Aug 2022 12:52 AM ISTരാജ്യസ്‌നേഹം പരസ്യ കാമ്പയിനാകരുത് -തുഷാർഗാന്ധി
text_fieldsbookmark_border
കൊച്ചി: ദേശീയപതാക സമൂഹമാധ്യമത്തിൽ പ്രൊഫൈൽ ചിത്രമാക്കുന്നതാണ് രാജ്യസ്‌നേഹമെന്ന ചിന്ത പരിഹാസ്യമാണെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. രാജ്യസ്‌നേഹമെന്നത് പരസ്യകാമ്പയിനാക്കാനുള്ള സൂത്രവിദ്യയല്ല. രാജ്യത്തെ എല്ലാ ജനങ്ങളെയും സ്‌നേഹിക്കുമ്പോഴാണ് ദേശസ്നേഹിയാകുന്നത്. അതു തെളിയിക്കേണ്ടത് ദൈനംദിന ജീവിതത്തിലൂടെയാണ്. രവീന്ദ്രനാഥ ടാഗോറിന്റെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും മഹാത്മാഗാന്ധിയുടെ സന്ദർശനത്തിന്റെ 95-ാം വാർഷികത്തിന്റെയും ഭാഗമായി മഹാരാജാസ് കോളജിലെ ചരിത്രവിഭാഗവും ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചർ സ്‌റ്റഡീസും ചേർന്ന് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യസ്‌നേഹമെന്നത് മതാധിഷ്ഠിതമാകുന്നുണ്ട്. രാജ്യസ്‌നേഹത്തെ രാഷ്ട്രീയവത്കരിക്കാനും ആചാരവത്കരിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. വീട്ടിൽ ദേശീയപതാക പാറിച്ച് സമൂഹമാധ്യമ പ്രൊഫൈൽ ത്രിവർണമാക്കാത്തവർ ദേശദ്രോഹികളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയപതാക പറത്താതിരുന്നവർ ഇന്ന് അതിനെ കുറിച്ച് പറയുന്നതിൽ വൈരുധ്യമുണ്ട്. ദേശീയപതാക എന്നത് ഒരു വികാരമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും പട്ടിണിയിൽനിന്നും ദാരിദ്ര്യത്തിൽനിന്നും നിരക്ഷരതയിൽനിന്നും രാജ്യത്തിന് മോചനം നേടാനായിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തലമുറകൾ രാജ്യത്തോടുള്ള ഉത്തരവാദിത്തം മറക്കുന്നു. അതേസമയം പുതിയ തലമുറയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും വിദ്വേഷം വളർത്തുന്ന വിഷശക്തികളിൽനിന്നും ജാതി- മത- ലിംഗ- വിവേചനങ്ങളിൽനിന്നും രാജ്യത്തെ മോചിപ്പിക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ജോയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ കല്ലോലിക്കൽ, ഡോ. കെ.എസ്. ഷീബ, ഡോ. സിബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. (ഫോട്ടോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story