Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:47 AM IST Updated On
date_range 25 Jun 2022 5:47 AM ISTമുൻകരുതലില്ലാത്ത റോഡിൽ അപകട മരണമുണ്ടായാൽ എൻജിനീയറും ഉദ്യോഗസ്ഥരും ഉത്തരവാദികൾ -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: റോഡ്, പാലം നിർമാണ വേളകളിൽ സുരക്ഷാ മുൻകരുതലില്ലാത്തതുമൂലം യാത്രക്കാർ അപകടത്തിൽ മരണപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം എൻജിനീയർമാർക്കും സൂപ്പർവൈസിങ് ഉദ്യോഗസ്ഥർക്കുമാണെന്ന് ഹൈകോടതി. അപകട മുന്നറിയിപ്പും മുൻകരുതലുകളും നൽകേണ്ട ചുമതല കരാറുകാരനാണെങ്കിലും ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് എൻജീനിയറടക്കം ഉദ്യോഗസ്ഥരാണ് ഉറപ്പുവരുത്തേണ്ടത്. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളിലാണ് മുന്നറിയിപ്പെന്ന സൂചനയോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം. തൃപ്പൂണിത്തുറയിൽ നിർമാണത്തിലിരിക്കുന്ന അന്ധകാരത്തോട് പാലത്തിലെ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചതിനെത്തുടർന്ന് റോഡുകളും പാലങ്ങളും നിർമിക്കുമ്പോൾ വേണ്ട സുരക്ഷാ മുൻകരുതലുകൾ വ്യക്തമാക്കി സർക്കാർ പ്രോട്ടോകോൾ ഉണ്ടാക്കണമെന്ന് ഹൈകോടതി ജൂൺ 14ന് നിർദേശിച്ചിരുന്നു. തുടർന്ന്, പൊതുമരാമത്ത് ചീഫ് എൻജിനീയർ (റോഡ്‌സ്) സുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകി. ഓരോ കരാറിന്‍റെയും ഭാഗമായ സ്റ്റാന്‍റേർഡ് ബിഡ് ഡോക്യുമെന്‍റിൽ റോഡ്, പാലം നിർമാണങ്ങൾക്കായി കുഴി എടുക്കുമ്പോഴും വഴി പൊളിച്ചിടുമ്പോഴും ബാരിക്കേഡുകളും കൈവരികളും യാത്രാ തടസ്സം വ്യക്തമാക്കുന്ന അറിയിപ്പുകളും മറ്റും സ്ഥാപിക്കേണ്ട ചുമതല കരാറുകാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് എൻജിനീയർമാരും സൂപ്പർവൈസിങ് അധികൃതരും ഉറപ്പാക്കണമെന്ന സർക്കുലറും ചീഫ് എൻജിനീയർ ഹാജരാക്കി. ബാരിക്കേഡുകളും കൈവരികളുമൊക്കെ സ്ഥാപിക്കേണ്ട ചുമതല കരാറുകാർക്കാണെങ്കിലും ഓരോ സൈറ്റിലും ഇവയുണ്ടെന്ന് എൻജിനീയർമാരും സൂപ്പർവൈസർമാരും ഉറപ്പാക്കണമെന്ന് സിംഗിൾ ബെഞ്ച് തുടർന്ന് നിർദേശിച്ചു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനുകീഴിലെ തകർന്ന റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ഇതുസംബന്ധിച്ച വിശദീകരണം സമർപ്പിക്കാമെന്നും സർക്കാർ വ്യക്തമാക്കി. കൊച്ചി നഗരസഭ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്ന റോഡുകളുടെ വിശദാംശങ്ങൾ അമിക്കസ് ക്യൂറിക്ക് നൽകാമെന്ന് കോർപറേഷനും വ്യക്തമാക്കി. കോടതി ഹരജികൾ ജൂലൈ ഏഴിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story