Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:45 AM IST Updated On
date_range 25 Jun 2022 5:45 AM ISTപാതയോരങ്ങളിലെ കൊടിതോരണങ്ങളും ബാനറുകളും: പുതിയ സർക്കുലർ രണ്ടാഴ്ചക്കകം വേണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: പാതയോരങ്ങളിലെ കൈവരികളിലും ട്രാഫിക് ഐലൻഡുകളിലും കൊടിതോരണങ്ങളും ബാനറുകളും കെട്ടുന്നത് നിരോധിച്ച് രണ്ടാഴ്ചക്കകം സർക്കുലർ പുറപ്പെടുവിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. പ്രധാനപ്പെട്ട ഈ നിർദേശങ്ങളില്ലാതെ നേരത്തേ ഇറക്കിയ ഉത്തരവ് തിരുത്തുകയോ പുതിയത് പുറപ്പെടുവിക്കുകയോ വേണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് പറഞ്ഞ സർക്കാർ ഇതിനു രണ്ടുമാസം ആവശ്യപ്പെട്ടു. ഇത് നിരസിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജൂലൈ ഏഴിനകം ഉത്തരവ് നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നു. നടപ്പാക്കാത്തപക്ഷം ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും വ്യക്തമാക്കി. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് നൽകിയ ഹരജി പരിഗണിക്കവെയാണ് പാതയോരങ്ങളിലും പൊതുവഴികളിലും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് തടയാൻ ഹൈകോടതി നിർദേശിച്ചത്. ഇതനുസരിച്ച് റോഡുകളിലും വഴികളിലും കൊടിമരങ്ങൾ, ബാനറുകൾ, തോരണങ്ങൾ, ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാൻ അനുമതി നൽകരുതെന്ന് വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് അഡീ. ചീഫ് സെക്രട്ടറി സർക്കുലർ നൽകി. ഇതിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. എന്നാൽ, പാതയോരങ്ങളിലും ട്രാഫിക് ഐലൻഡുകളിലും ട്രാഫിക് മീഡിയനുകളിലും ഇവ സ്ഥാപിക്കരുതെന്ന കാര്യം സർക്കുലറിൽ ഇല്ലെന്ന് ജൂൺ രണ്ടിന് ഹരജി പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യംകൂടി ഉൾപ്പെടുത്തി അഡീ. ചീഫ് സെക്രട്ടറി പുതിയ സർക്കുലർ ഇറക്കുകയോ വ്യക്തത വരുത്തി പുതിയത് ഇറക്കുകയോ വേണമെന്നും നിർദേശിച്ചു. ഇതിന് സമയം വേണമെന്നാണ് വെള്ളിയാഴ്ച സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ജൂൺ രണ്ടിന് ഹരജി പരിഗണിച്ചപ്പോൾ ഇക്കാര്യങ്ങൾകൂടി സർക്കുലറിൽ ഉൾപ്പെടുത്താമെന്ന് അഡ്വക്കറ്റ് ജനറൽ ഉറപ്പുനൽകിയതാണെന്നും സെക്രട്ടറി തലത്തിൽ ചെയ്യേണ്ട കാര്യത്തിന് മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ടതില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നെന്ന് നേരത്തേ അറിയിച്ചിരുന്നതായും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story