Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:48 AM IST Updated On
date_range 23 Jun 2022 5:48 AM ISTതൃക്കാക്കര നഗരസഭ: 'അമൃത്' പദ്ധതി വിഹിതം കുറച്ചതിനെ ചൊല്ലി ബഹളം
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ അമൃത് 2.0 പദ്ധതിയെ ചൊല്ലി ബഹളം. പദ്ധതിയുടെ നിർവഹണത്തിനായി തൃക്കാക്കര നഗരസഭക്ക് അനുവദിച്ച തുക വെട്ടിക്കുറച്ച സർക്കാർ തീരുമാനത്തെ ചൊല്ലിയായിരുന്നു ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിന് പിന്നാലെ അജണ്ടയിൽ ഉൾപ്പെടുത്തിയ വിവിധ വിഷയങ്ങളെ ചൊല്ലിയും തർക്കമുണ്ടായി . അമൃത് പദ്ധതിയുടെ ആസൂത്രണത്തിനും നിർവഹണത്തിനുമായി കോർ കമ്മിറ്റി രൂപവത്കരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയാണ് ബഹളത്തിൽ കലാശിച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭയ്ക്ക് 9.22 കോടിയും കളമശേരി നഗരസഭയ്ക്ക് 10 കോടി രൂപയുമായിരുന്നു ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് തൃക്കാക്കരക്കുള്ള വിഹിതം 3.05 കോടി രൂപയായി വെട്ടിക്കുറച്ചു. അതേസമയം കളമശ്ശേരിക്ക് മൂന്ന് കോടി രൂപ അധികമായി അനുവദിക്കുകയും ചെയ്തു. കൗൺസിൽ യോഗത്തിനിടെ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി ഇക്കാര്യം ഉന്നയിച്ചു. മന്ത്രിയുടെ സ്വാധീനമുപയോഗിച്ച് തുക കളമശ്ശേരിയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് ആരോപിച്ച് മറ്റ് യു.ഡി.എഫ് കൗൺസിലർമാരും കൂടെ കൂടി. ഇതോടെ തുക വെട്ടിക്കുറച്ചത് ഭരണസമിതിയുടെ കഴിവുകേടാണെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി. സർക്കാർ ഫണ്ട് വെട്ടിക്കുറച്ചാലും ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നഗരസഭ സ്വന്തം നിലയിൽ മുന്നോട്ടുപോകുമെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി. തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അജണ്ടയിലും വാക്ക് തർക്കമുണ്ടായി. വോട്ടർ പട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളമ്പിളി ഉന്നയിക്കുകയായിരുന്നു. ചർച്ചക്കൊടുവിൽ ഇതു സംബന്ധിച്ച് നിയമോപദേശം തേടാൻ തീരുമാനിച്ചു. അജണ്ടയിൽ എൽ.ഡി.എഫ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തൃക്കാക്കര നഗരസഭയുടെ ബസ്സ്റ്റാൻഡ് കം വ്യാപാരസമുച്ചയം, മുനിസിപ്പൽ സ്റ്റേഡിയം എന്നിവയുടെ നിർമാണ കരാറിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെ ഒഴിവാക്കുന്നതിന് നഗരസഭ അനുമതി നൽകി. കരാർ അനുമതി നൽകിമാസങ്ങൾ കഴിഞ്ഞിട്ടും രൂപരേഖ തയാറാക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story