Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:42 AM IST Updated On
date_range 22 Jun 2022 5:42 AM ISTവല്ലം പഴയപാലം പണി 'വെള്ളത്തിൽ'
text_fieldsbookmark_border
പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ വല്ലം പഴയപാലം പണി അനിശ്ചിതമായി നീളുന്നു. മൂന്ന് വര്‍ഷം മുമ്പ് തുടക്കമിട്ട പണി ഒന്നുമാകാതെ കിടക്കുകയാണ്. പാലമില്ലാത്തതിനാൽ റയോണ്‍പുരം, വല്ലം മേഖലകള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. അടിയന്തരമായി നിര്‍മിക്കുമെന്ന് അവകാശപ്പെട്ടാണ് തകര്‍ന്ന് അപകടത്തിലായ പാലം പൊളിച്ചത്. വല്ലം പുത്തന്‍ പാലത്തിന് കീഴിലൂടെ ഒഴുകിയെത്തുന്ന തോട് കടന്നുപോകുന്ന കടുവാള്‍ ഭാഗത്തുനിന്നും റയോണ്‍പുരത്തിന്റെ പ്രവേശന കവാടമായ കൊച്ചങ്ങാടിയുമായി ബന്ധിപ്പിച്ചാണ് പാലം നിര്‍മിക്കുന്നത്. എട്ടടി വീതിയും ഏഴടി നീളവുമുള്ള ഒരു കലുങ്കിന്റെ മാത്രം വലുപ്പമുള്ള പാലം നിര്‍മാണത്തിന് ആറ് മാസംപോലും വേണ്ടെന്നിരിക്കെ കാലതാമസം ദുരൂഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മാണത്തിനുള്ള ഒരുക്കം പല സമയത്തും നടന്നു. ആദ്യ ടെൻഡറില്‍ തുക കുറഞ്ഞു എന്നതിന്റെ പേരില്‍ വീണ്ടും തുക വര്‍ധിപ്പിച്ചാണ് നിര്‍മാണത്തിന് തുടക്കമിട്ടത്. പാലമില്ലാത്തതിനാൽ റയോണ്‍പുരം വല്ലം മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഗരത്തിലെത്തണമെങ്കില്‍ കിലോ മീറ്ററുകള്‍ താണ്ടണം. അടിയന്തര സാഹചര്യത്തില്‍ രോഗികളുമായി ആശുപത്രിയില്‍ എത്തുക എന്നത് പ്രതിസന്ധിയാണ്. എം.സി റോഡില്‍ കാഞ്ഞിരക്കാട്, വല്ലം പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ തിരിച്ചുവിട്ടിരുന്നത് പഴയ പാലത്തിലൂടെയായിരുന്നു. പണി അനിശ്ചിതമായി നീളുന്നതിനാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടെ തോടിന് കുറുകെ പലക നിരത്തി നടപ്പാലം ഒരുക്കി കൈയൊഴിഞ്ഞിരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍. മഴക്കാലമായതോടെ ഇതിലൂടെയുള്ള സഞ്ചാരവും ദുരിതമാണ്. പുതിയ പാലത്തിന്റെ മൂന്ന് തൂണിന്‍റെ പണി ഭാഗികമായി പൂര്‍ത്തിയായിട്ടുണ്ട്. മഴ കനത്താല്‍ ഈ വര്‍ഷം പണി പൂര്‍ത്തിയാക്കാനാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണാധികാരികളുടെയും പൊതുമരാമത്ത് വിഭാഗത്തിന്റയും അനാസ്ഥയും രാഷ്ട്രീയ പകപോക്കലുമാണ് പണി ഇഴയാന്‍ കാരണമെന്ന ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
