Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:34 AM IST Updated On
date_range 18 Jun 2022 5:34 AM ISTവികസന ചര്‍ച്ചക്ക് വേദിയൊരുക്കി കേരള മെട്രോ ദിനാചരണം
text_fieldsbookmark_border
കൊച്ചി: കേരളത്തില്‍ മെട്രോ ട്രെയിന്‍ എത്തിയതിന്റെ അഞ്ചാം വാര്‍ഷികാഘോഷവും കേരള മെട്രോ ഡേ ആചരണവും മെട്രോ റെയില്‍ വികസന ചര്‍ച്ചക്ക് വേദിയായി. ഐ.എം.എ ഹാളില്‍ കൊച്ചി മെട്രോ റെയില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചവരെല്ലാം വിരല്‍ ചൂണ്ടിയത് കൊച്ചിയെ കാത്തിരിക്കുന്ന വിപുലമായ വികസന സാധ്യതകള്‍. കൊച്ചി വാട്ടര്‍ മെട്രോ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത നഗര ഗതാഗത സംവിധാനത്തിനാകും കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഒറ്റ ടിക്കറ്റില്‍ മെട്രോയിലും ട്രെയിനിലും ബോട്ടിലും ബസിലും ഓട്ടോയിലും സഞ്ചരിക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിക്കാന്‍ കെ.എം.ആര്‍.എല്‍ നേതൃത്വം വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷം കൊണ്ട് രൂപപ്പെടുത്തിയത് കൊച്ചി മെട്രോ എന്ന ഗതാഗത സംവിധാനം മാത്രമല്ല, കെ.എം.ആര്‍.എല്‍ എന്ന ശക്തമായ ഒരു കോര്‍പറേറ്റ് സ്ഥാപനം കൂടിയാണെന്ന് ഹൈബി ഈഡന്‍ എം.പി ചൂണ്ടിക്കാട്ടി. മെട്രോയുടെ വളര്‍ച്ചയുടെ വേഗം കുറവാണെന്നും അത് വര്‍ധിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികളും പൊതുസമൂഹവും കൊച്ചി മെട്രോക്ക് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഉള്ളതുകാണ്ട് മാത്രമാണ് കൊച്ചിക്ക് അര്‍ബന്‍ മൊബിലിറ്റിയില്‍ രാജ്യത്ത് ഒന്നാമതാകാന്‍ കഴിഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കൊച്ചിക്കാര്‍ക്ക് മാത്രമല്ല കേരളത്തിനാകെ കെ.എം.ആർ.എല്‍ അഭിമാനമാണെന്ന് പറഞ്ഞു. ഇന്‍ഫോ പാര്‍ക്കിലേക്കുള്ള മെട്രോ വികസന കാര്യത്തില്‍ എം.പി, സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് കൂടുതല്‍ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിച്ച് നഗരത്തില്‍ വരുന്ന 80 ശതമാനം ആളുകളെയും മെട്രോ സേവനം ഉപയോഗിപ്പിക്കാന്‍ പ്രാപ്തമാക്കണമെന്ന് ടി.ജെ. വിനോദ് എം.എല്‍.എ പറഞ്ഞു. മെട്രോയുടെ വികസനത്തില്‍ കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. ഹൈകോര്‍ട്ട്, മറൈന്‍ ഡ്രൈവ്, ഇന്‍ഫോ പാര്‍ക്ക്, തൃപ്പൂണിത്തുറ തുടങ്ങിയവയെ ഉള്‍പ്പെടുത്തിയും ബന്ധിപ്പിച്ചും യാത്രാപാത സാധ്യമാക്കിയാല്‍ കൊച്ചി കൂടുതല്‍ വികസിക്കുമെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി. മെട്രോ വികസനം കൊച്ചിയുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. കൊച്ചി മെട്രോയുടെ വിജയവും വളര്‍ച്ചയും പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി. നാഗരാജു ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോയുടെ മുൻ ജീവനക്കാരുടെയും ഇപ്പോഴത്തെ ജീവനക്കാരുടെയും കൂടിച്ചേരലിന് വേദിയായ സ്‌നേഹ സംഗമത്തില്‍ വിവിധ മേഖലയില്‍ മികവ് തെളിയിച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ അനഘ എം.ആര്‍, ജ്യോതിഷ് മോഹന്‍, അനീഷ് വി, ശ്രീജിത് പി, അരുണ്‍ ഗോപാല്‍ ജി, രതീഷ് ടി, ദീപു എസ്.എല്‍., പി. സിന്ധു, സി. അശ്വതി, വികാസ് പി.ആര്‍., ബ്ലെസണ്‍ ജോയി എന്നിവര്‍ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story