Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരൂക്ഷ വിമർശനവുമായി...

രൂക്ഷ വിമർശനവുമായി ഭരണ, പ്രതിപക്ഷാംഗങ്ങൾ 'കൊച്ചി ഭരിക്കുന്നതാര്, കരാറുകാരും ഉദ്യോഗസ്ഥരുമാണോ'

text_fields
bookmark_border
കൊച്ചി: മാലിന്യം നിറഞ്ഞ വഴിയരികുകൾകൊണ്ട് നഗരവാസികൾ പൊറുതിമുട്ടുമ്പോൾ വാദപ്രതിവാദത്തിൽ കോർപറേഷൻ ഭരണ, പ്രതിപക്ഷാംഗങ്ങൾ. കരാറുകാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ചിലയാളുകളിലേക്ക് നഗരഭരണം ഒതുങ്ങിയെന്ന് ഭരണപക്ഷത്തുനിന്ന് ആരോപണം. ഇതിനെതിരെ കടുത്ത താക്കീതുമായി മേയർ എം. അനിൽകുമാറും രംഗത്തെത്തി. ബ്രഹ്മപുരത്ത് അടുത്തിടെ നടത്തിയ സന്ദർശനത്തിൽ മനസ്സിലാക്കിയത് അവിടെ മാലിന്യ സംസ്കരണം നടക്കുന്നില്ലെന്നാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു. ബയോ മൈനിങ് കാര്യക്ഷമമല്ല. മാലിന്യ സംസ്കരണ പ്ലാന്‍റ് ഇടിഞ്ഞുവീണു പോയെന്ന് പ്രതിപക്ഷാംഗം ആന്‍റണി പൈനുംതറ ചൂണ്ടിക്കാട്ടി. 16 കോടി രൂപ പുതിയ കമ്പനിക്ക് നൽകിയെന്ന് പറയുമ്പോൾ രണ്ടുകോടിയുടെ യന്ത്രം മാത്രമാണ് വന്നത്. പഴയ മാലിന്യക്കൂമ്പാരത്തിന് മുകളിൽ പുതിയത് കൊണ്ടുവന്ന് തള്ളുകയാണെന്ന് വി.കെ. മിനിമോളും പറഞ്ഞു. കുടിവെള്ള പ്രശ്നവും കൊതുകുംകൊണ്ട് നഗരവാസികൾ പൊറുതിമുട്ടുകയാണെന്നും കോർപറേഷൻ ഭരണത്തിന് എതിരെയുള്ള വികാരംകൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പരാജയത്തിൽ കണ്ടതെന്നും അവർ വിവരിച്ചു. തന്നെപ്പോലും നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ തലത്തിൽ തീരുമാനങ്ങൾ എടുക്കുകയാണെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരാണ് മാലിന്യ സംഭരണത്തിൽ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നത്. കുമ്മായവും ബ്ലീച്ചിങ് പൗഡറും കൊതുകിനെ തുരത്താനുള്ള മരുന്നുപോലും സ്റ്റോക്കില്ല. വീടുകളിൽനിന്ന് പേപ്പറും ഡയപ്പറും പോലുള്ളവ ശേഖരിക്കില്ലെന്ന് ഏകപക്ഷീയമായി ഉദ്യോഗസ്ഥരാണ് തീരുമാനിച്ചത്. ഇതിൽ മേയർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന സംഘമാണ് നഗര ഭരണത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ഭരണപക്ഷാംഗം കൂടിയായ സി.എ. ഷക്കീറും ചൂണ്ടിക്കാട്ടി. ഡിവിഷൻ തലത്തിൽ പ്രവൃത്തികൾക്ക് പണമില്ലെന്ന് പറയുകയും പൊതുഫണ്ടിൽനിന്ന് 30 കോടിക്ക് മുകളിൽ ചെലവഴിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹെൻട്രി ഓസ്റ്റിൻ വ്യക്തമാക്കി. ബ്രഹ്മപുരം പ്രശ്നത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംഭരണം, ഉടൻ യോഗം വിളിക്കും -മേയർ കൊച്ചി: മാലിന്യ സംഭരണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ യോഗം വിളിക്കുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. അഡീനഷനൽ ചീഫ് സെക്രട്ടറിയെ കൂടി ഉൾപ്പെടുത്തി അവലോകന യോഗം ചേരും. ചില കരാറുകാർക്കായി ബില്ലുകൾ മാറുന്നതിന് വേഗം കൂട്ടുന്ന പ്രവണത അംഗീകരിക്കില്ല. എല്ലാ മേഖലയിലെയും ടെൻഡറിൽ പങ്കെടുക്കുന്ന തോന്ന്യവാസം ചില കരാറുകാർക്കുണ്ട്. ബ്രഹ്മപുരത്ത് എത്രയും വേഗം മാലിന്യസംസ്കരണ കേന്ദ്രവും അവിടേക്ക് റോഡുകളും നിർമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നഗരത്തിലെ മാലിന്യപ്രശ്നം അതിരൂക്ഷമാകും. ബയോമൈനിങ്ങിന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം മാത്രമേ പണം അനുവദിക്കൂ. നിലവിൽ നഗരസഭയുടെ ഫണ്ട് അല്ല, സംസ്ഥാന സർക്കാർ നൽകിയ തുകയാണ് ബ്രഹ്മപുരത്ത് ചെലവഴിച്ചതെന്നും മേയർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story