Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:43 AM IST Updated On
date_range 1 Jun 2022 5:43 AM ISTഗുസ്തിയിൽ ആറുതവണ കേരള കേസരി പട്ടം കരസ്ഥമാക്കി റനീഷ്
text_fieldsbookmark_border
മട്ടാഞ്ചേരി: കേരള കേസരി ഗുസ്തി മത്സരത്തിൽ ആറുതവണ കേരള കേസരി പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫോർട്ട്കൊച്ചി നെല്ലുകടവിൽ സുബൈർ-റഹ്മത്ത് ദമ്പതികളുടെ മകനായ ബി.എസ്. റനീഷ്. ഗാട്ട ഗുസ്തിയിലാണ് ചാമ്പ്യൻമാരുടെ ചാമ്പ്യൻ എന്ന നിലയിൽ വർഷാവർഷം കേസരിയെ തെരഞ്ഞെടുക്കുന്നത്. വെയ്റ്റ് ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ജൂഡോ എന്നിവയിൽ മഹാത്മാഗാന്ധി സർവകലാശാല മത്സരങ്ങളിൽ സ്വർണപ്പതക്കവും അണിഞ്ഞിട്ടുണ്ട്. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഗുസ്തി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായത്. കൊച്ചിൻ ജിംനേഷ്യത്തിൽ എം.എം. സലീമിന് കീഴിൽ ഗുസ്തി അഭ്യസിച്ചു. ഫ്രീസ്റ്റൈൽ, ഇന്ത്യൻ സ്റ്റൈൽ, ഗ്രീക്കോ-റോമൻ സ്റ്റൈൽ തുടങ്ങി ഗുസ്തിയുടെ വിവിധ വിഭാഗങ്ങളിൽ ഗോദയിൽ കയറുന്ന റനീഷ് കഴുത്തിൽ തങ്കപ്പതക്കമണിഞ്ഞായിരുന്നു പിന്നെ ഇറങ്ങിയിരുന്നത്. സ്കൂൾ ഗെയിംസിലും പിന്നീട് എറണാകുളം മഹാരാജാസ് കോളജിൽ ചേർന്നപ്പോൾ സർവകലാശാല തലത്തിലും റനീഷ് എതിരാളികളെ മലർത്തിയടിച്ചു. റനീഷിന്‍റെ ഏറ്റവും വലിയ ആഗ്രഹം ലോകഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാക ഉയർത്തുകയെന്നതാണ്. അതിനുള്ള കഠിനപരിശ്രമത്തിലാണിപ്പോൾ. നിലവിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയാണ്. റിൻസിലയാണ് ഏക സഹോദരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story