Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:46 AM IST Updated On
date_range 27 May 2022 5:46 AM ISTമാറ്റ് കുറഞ്ഞ് കവല പ്രസംഗങ്ങൾ; നേതാക്കളുടെ ഭവന സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ
text_fieldsbookmark_border
കൊച്ചി: പതിവ് തെറ്റാതെ കവല പ്രസംഗങ്ങളുണ്ടെങ്കിലും തൃക്കാക്കരയിൽ പ്രചാരണരംഗത്ത് ഇതിന് മാറ്റ് കുറവാണ്. ഇരു മുന്നണിയുടെയും നേതാക്കളും മന്ത്രിമാരടക്കം ജനപ്രതിനിധികളും ഭവന സന്ദർശനങ്ങളിലും കുടുംബയോഗങ്ങളിലും മുഴുകിയതോടെ കവലകൾ തോറും മൈക്ക് കെട്ടി പറയുന്ന വാദങ്ങൾക്കും വാഗ്ദാനങ്ങൾക്കും പഴയതുപോലെ കേൾവിക്കാരില്ല. കവല പ്രസംഗങ്ങൾ ചടങ്ങു മാത്രമായി മാറുമ്പോൾ സ്ഥാനാർഥികളുടെയും മുന്നണി പ്രവർത്തകരുടെയും പ്രതീക്ഷയും ശ്രദ്ധയും വീട്ടുകാരുമായി നേതാക്കൾ നേരിട്ട് നടത്തുന്ന കൂടിക്കാഴ്ചകളിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും സ്ഥാനാർഥി പ്രഖ്യാപനത്തിനും പിന്നാലെ അണികൾക്കൊപ്പം സ്ഥാനാർഥികൾക്കുതന്നെ പരമാവധി പേരെ നേരിൽ കണ്ട് വോട്ട് തേടാൻ അവസരം ലഭിച്ചിരുന്നു. പ്രചാരണം ആരംഭിച്ചതോടെ മണ്ഡലത്തിലേക്ക് ഒഴുകിയെത്തിയ സംസ്ഥാന നേതാക്കളും ഭവന സന്ദർശനത്തിലേക്കാണ് തിരിഞ്ഞത്. ജനക്കൂട്ടത്തെ ആകർഷിക്കാൻ ശേഷിയുള്ള ഗ്ലാമർ പ്രചാരകരായ നേതാക്കളെ പ്രധാന കേന്ദ്രങ്ങളിൽ പ്രസംഗത്തിനായും കരുതിവെച്ചു. ജില്ല, പ്രാദേശിക നേതാക്കളാണ് കവല പ്രസംഗങ്ങളിൽ സജീവമായുള്ളത്. ഓരോ മേഖലകൾ കേന്ദ്രീകരിച്ച് എം.എൽ.എമാരും മറ്റും തമ്പടിച്ചാണ് പ്രവർത്തനം. എൽ.ഡി.എഫാണ് ജനപ്രതിനിധികളെ ഉപയോഗിച്ച് വീടുകയിറിയുള്ള പ്രചാരണത്തിൽ മുന്നിൽ. സ്ഥാനാർഥികൾക്കും മുന്നണിക്കും നേതാക്കൾക്കുമെതിരായ ആരോപണങ്ങളെയും കുപ്രാചരണങ്ങളെയും തിരുത്താനും വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെ കഴിയുന്നുവെന്നാണ് മുന്നണി നേതാക്കൾ പറയുന്നത്. എം.എൽ.എമാരടക്കം നേതാക്കളിൽനിന്നുതന്നെ ഇതുസംബന്ധിച്ച വിശദീകരണവും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ച ഉറപ്പും നേരിട്ടു ലഭിക്കുന്നത് ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയുണ്ടാക്കാൻ സഹായിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ലിപ്പുകൾ വിതരണം ചെയ്യുന്ന സ്ക്വാഡുകൾ പോലും ഏതെങ്കിലും എം.എൽ.എയെയോ അറിയപ്പെടുന്ന നേതാവിനെയോ ഉൾപ്പെടുത്തിയത് പ്രവർത്തിക്കുന്നത്. ഇത്തവണത്തെ പ്രചാരണം വോട്ടർമാരും ശരിക്കും ആസ്വദിക്കുന്നുവെന്നാണ് കാക്കനാട് സ്വദേശിയായ ഒരു വോട്ടർ 'മാധ്യമ'ത്തോട് പറഞ്ഞത്. അറിയാനും പറയാനുമുള്ളത് വീട്ടിലെത്തുന്ന നേതാക്കളിൽനിന്ന് നേരിട്ട് ലഭിക്കുമ്പോൾ കവല പ്രസംഗങ്ങൾക്ക് ചെവികൊടുക്കേണ്ട ആവശ്യം വരുന്നില്ലെന്നാണ് വോട്ടർമാരുടെ അഭിപ്രായം. പി.എ. സുബൈർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story