Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:40 AM IST Updated On
date_range 22 May 2022 5:40 AM ISTശ്രീശങ്കര പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു
text_fieldsbookmark_border
കാലടി: ശ്രീശങ്കര പാലത്തിൽ വീണ്ടും വൻകുഴികൾ രൂപപ്പെട്ടു. കാലടി ഭാഗത്തുനിന്ന് എം.സി റോഡിലെ പ്രധാന പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലാണ് പാലത്തിലെ ടാറിങ്ങും കോൺക്രീറ്റും പൊട്ടിപ്പൊളിഞ്ഞ് കുഴികൾ ഉണ്ടായത്. ബൈക്ക്, ഓട്ടോറിക്ഷകൾ എന്നിവക്ക് കടന്നുപോകാൻപോലും സാധ്യമല്ലാത്ത രീതിയിലാണ് പാലത്തിൽ തകരാർ സംഭവിച്ചിട്ടുള്ളത്. 24 മണിക്കൂറും പാലത്തിൽ രൂപപ്പെടുന്ന വാഹനതടസ്സം എം.സി റോഡിൽ കിലോമീറ്റർ ദൂരത്തിലേക്ക് നീളുകയാണ്. സ്വകാര്യ ബസുകൾ പലതും പാതിവഴി ട്രിപ് ഉപേക്ഷിക്കണ്ട അവസ്ഥയാണ്. സിയാൽ എയർപോർട്ടിൽ പോകുന്ന യാത്രക്കാർ പലപ്പോഴും വഴിയിൽ കുടുങ്ങുന്നത് വിമാനത്താവളത്തിൽ എത്താൻ വൈകാൻ കാരണമാകുന്നുണ്ട്. ആംബുലൻസുകൾ മണിക്കൂറുകൾ കാത്തുകിടന്നാണ് കടന്നുപോകുന്നത്. മാസങ്ങൾക്ക് മുമ്പ് പത്ത് ദിവസം അടച്ചിട്ട് ഡൽഹി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള ബ്രിഡ്ജസ് വിഭാഗത്തിലെ വിദഗ്ധർ വന്ന് പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയും പഠനം നടത്തുകയും ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറ്റകുറ്റപ്പണി യഥാസമയങ്ങളിൽ നടത്താതുമായ പാലം സന്ദർശിച്ചിരുന്നു. മന്ത്രി വന്നുപോയിട്ടും പി.ഡബ്ല്യു.ഡി, ബ്രഡ്ജസ് ഉദ്യോഗസ്ഥർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഫുട്ട്പാത്തുകളിലും പാലത്തിന്‍റെ ഇരുവശത്തും പുല്ലുകൾ നിറഞ്ഞ നിലയിലാണ്. കൈവരികളിലും പാലത്തിനെ താങ്ങിനിർത്തുന്ന തൂണുകളിലും ആൽമരങ്ങളും മറ്റ് മരങ്ങളും വളർന്ന് കാടുകയറി. മഴവെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങൾ മണ്ണും ചളിയും കയറി അടഞ്ഞ നിലയിലാണ്. നാലുവർഷം മുമ്പ് പാലത്തിന്‍റെ ഒരുഭാഗത്തെ കോൺക്രീറ്റ് ഇടിഞ്ഞ് പെരിയാറിൽ വീണതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയ സ്ഥലങ്ങളിലാണ് വീണ്ടും ടാറിങ്ങും കോൺക്രീറ്റും പൊളിഞ്ഞിരിക്കുന്നത്. പി.ഡബ്ല്യൂ.ഡിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 16 ദിവസം എം.സി റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചായിരുന്നു അറ്റകുറ്റപ്പണി. ശോച്യാവസ്ഥ പരിഹരിച്ച് യാത്രദുരിതം അവസാനിപ്പിക്കാൻ തയാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചിത്രം--കാലടി ശ്രീശങ്കര പാലത്തിൽ വാഹനങ്ങൾക്ക് ഭീഷണിയായി മാറിയ വൻ കുഴികൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story