Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:33 AM IST Updated On
date_range 19 May 2022 5:33 AM ISTമകനെ വിട്ടുകിട്ടാൻ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: ഭർത്താവിൽനിന്ന് മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി, ഇതേ ആവശ്യമുന്നയിച്ച് ഹൈകോടതിയിൽ. സേലം വെള്ളയൂർ സ്വദേശിയായ ഭർത്താവ് വിജയും ബന്ധുക്കളും ചേർന്ന് മൂന്നുവയസ്സുകാരനായ മകനെ തട്ടിയെടുത്തെന്നാരോപിച്ച്, മലപ്പുറം തിരൂർ സ്വദേശിനിയായ അൻപു റോസാണ് ഹേബിയസ്കോർപസ് ഹരജി നൽകിയത്. മൊബൈൽ ടവറിൽ കയറിയ ഇവർക്ക് കടന്നൽക്കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അനാഥയായ ഹരജിക്കാരി തിരൂരിൽ സഹോദരിയുടെ കുടുംബത്തിനൊപ്പം താമസിച്ച് വരുമ്പോൾ സഹോദരീഭർത്താവിന്റെ സുഹൃത്തായ വിജയുമായുള്ള ബന്ധത്തെത്തുടർന്ന് സേലത്തെ അയാളുടെ വീട്ടിലേക്ക് പോയി. ഭർത്താവിന്റെ വീട്ടുകാരെ കൂടി നോക്കേണ്ട ബാധ്യത തനിക്കായെന്നും ചെലവിനു പണമില്ലാതെ വന്നാൽ അവർ തന്നെ ഉപദ്രവിക്കുന്ന സ്ഥിതിയായെന്നും ഹരജിയിൽ പറയുന്നു. പിന്നീട് കുട്ടിയായതോടെ ഭർത്താവിനും കുട്ടിക്കുമൊപ്പം ബംഗളൂരുവിലേക്ക് ജോലിക്കുപോയി. അവിടെ താൻ ജോലിക്കു പോയ സമയത്ത് ഒരുദിവസം ഭർത്താവ് കുട്ടിയെ ഉപദ്രവിച്ചെന്നും സിഗരറ്റുകൊണ്ട് കുത്തി പൊള്ളിച്ചെന്നും അൻപു റോസ് ആരോപിക്കുന്നു. തുടർന്ന് കുട്ടിയുമായി ഹരജിക്കാരി കായംകുളത്തെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടി. മൂന്നു ദിവസത്തിന് ശേഷം ഏപ്രിൽ 13ന് സഹോദരിയുടെ തിരൂരിലെ വീട്ടലേക്ക് ചെന്നു. അവിടെയെത്തിയ ഭർത്താവ് വിജയ് തന്നെ അപമാനിച്ചെന്നും സഹോദരിയുടെ ഭർത്താവ് കുട്ടിയെ തട്ടിയെടുത്തു തന്നെ പുറത്താക്കി വാതിലടച്ചെന്നും ഹരജിക്കാരി പറയുന്നു. തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കായംകുളത്തു തിരിച്ചെത്തി കൂട്ടുകാരിയുടെ സഹായത്തോടെ മലപ്പുറം എസ്.പിക്കും പരാതി നൽകി. തുടർന്നാണ് മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതും കടന്നൽക്കുത്തേറ്റതും. തന്റെ ദുഃസ്ഥിതി സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ ദിശയെന്ന സംഘടന ബന്ധപ്പെട്ടെന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ സേലം വെള്ളയൂരിലെത്തിയെങ്കിലും കുട്ടിയെ ഭർതൃപിതാവ് മുംബൈയിലേക്ക് കടത്തിയെന്ന് അറിഞ്ഞെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story