Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:37 AM IST Updated On
date_range 18 May 2022 5:37 AM ISTകെ.എസ്.ആർ.ടി.സി പ്രതിസന്ധിക്ക് കാരണം ഇന്ധനവിലയും കേന്ദ്രനയവും -എളമരം കരീം
text_fieldsbookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സി പ്രതിസന്ധിക്ക് കാരണം ഇന്ധനവിലവർധനയും കേന്ദ്രസർക്കാറിന്‍റെ നയവുമാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരള സ്‌റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി പ്രതിസന്ധിയുടെ യഥാർഥ കാരണം മറച്ചുവെച്ചാണ് മാധ്യമങ്ങൾ തൊഴിലാളികളുടെ മേൽ കുറ്റം ചാരുന്നത്. സ്ഥാപനം രക്ഷിക്കാൻ വരുന്ന മേധാവികളെ യൂനിയനുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അവർ പ്രചരിപ്പിക്കുന്നു. സ്വകാര്യബസ് സർവിസുകളും ലാഭത്തിലല്ലെന്ന വസ്തുത മറച്ചുവെച്ചാണ് ഇത്തരം പ്രചാരണം. കേരളത്തിൽ 50,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് 15,000 ആയി കുറഞ്ഞു. ബസ് മുതലാളിയെന്നത് ഓപറേറ്ററായി. ഭരണഘടന സ്ഥാപനങ്ങളെ ഉൾപ്പെടെ കേന്ദ്രസർക്കാർ വർഗീയവത്കരിക്കുകയാണ്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ ഒരുഭാഗം അടച്ചിടാൻ കോടതിയിൽനിന്ന് ഉത്തരവ് സമ്പാദിച്ചത് ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പശ്ചാത്തല സൗകര്യവികസന പദ്ധതികൾക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായാണ് കെ-റെയിൽ പദ്ധതി നടപ്പാക്കുന്നത്. അസത്യം പ്രചരിപ്പിച്ചാണ് ബി.ജെ.പിയും കോൺഗ്രസും അതിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story