കൊയ്ത്തിന് പാകമായ തേവേരി-തണ്ടപ്ര പാടശേഖരത്തിൽ മട വീണു; രണ്ടരക്കോടി രൂപയുടെ നഷ്ടം
text_fieldsഹരിപ്പാട്: ചെറുതന കൃഷിഭവൻ പരിധിയിലെ 400 ഏക്കറോളം വിസ്തൃതിയുള്ള അപ്പർ കുട്ടനാട്ടിലെ പ്രധാന നെൽപ്പാടങ്ങളിലൊന്നായ തേവേരി-തണ്ടപ്ര പാടശേഖരം മട വീണു. കഴിഞ്ഞ പത്ത് ദിവസമായി കൊയ്ത്തിനു പാകമായ പാടശേഖരം തോരാമഴയെ തുടർന്ന് കൊയ്ത്ത് നടക്കാത്ത സാഹചര്യത്തിൽ വെള്ളം വറ്റിച്ച് കർഷകർ ബണ്ടുകൾക്ക് കാവലിരിക്കുകയായിരുന്നു.
പുലർച്ചെ മൂന്നരയോടെ പാടശേഖരത്തിലേക്കുള്ള തോടിന്‍റെ പുറം ബണ്ടിലാണ് 30 മീറ്ററോളം നീളത്തിൽ മടവീഴ്ചയുണ്ടായത്. ഉടനെ കർഷകർ മട അടക്കാനുള്ള ശ്രമം തുടങ്ങി. ഇന്നലെ വൈകിട്ടോടെ മട പൂർണ്ണമായും അടച്ചു. മേഖലയിൽ രണ്ടാം കൃഷിയിറക്കിയ അപൂർവം പാടശേഖരങ്ങളിലൊന്നാണ് തേവേരി-തണ്ടപ്ര.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമുൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ചു.കൊയ്ത്ത് കൃത്യസമയത്ത് നടക്കാത്തതിനാൽ ഭൂരിഭാഗം നെൽച്ചെടികളും നിലംപൊത്തിക്കഴിഞ്ഞു. മടവീഴ്ച കൂടി ഉണ്ടായതോടെ കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ അടിയന്തിരമായി സഹായം ചെയ്യണമെന്നാണ് പാടശേഖര സമിതിയുടെ ആവശ്യം. ഏകദേശം രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് അതിവേഗ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.