പകൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ജാഗ്രത നിർദേശം
text_fieldsആലപ്പുഴ: കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പകൽ നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ധാരാളം വെള്ളം കുടിക്കണം. ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാൻ ശ്രമിക്കുക.
തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കാതെ നോക്കണം. ഇടക്കിടക്ക് വിശ്രമിക്കുകയും വേണം. പരിപാടികൾ സംഘടിപ്പിക്കുന്നവർ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉചിതം. നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിയുള്ളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഉച്ചസമയത്തുള്ള നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പരിപാടികളുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം. പൊതുപരിപാടികൾ നടക്കുന്ന പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ തയാറെടുപ്പ് നടത്തണം.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങളുമായി കൂടുതൽ ആളുകൾ ഒരുമിച്ച് എത്തിയാലും ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കാൻ സാധിക്കുന്ന രീതിയിലായിരിക്കണം തയാറെടുപ്പുകൾ. ആംബുലൻസുകൾ സജ്ജീകരിച്ച് നിർത്തണം.
വലിയ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള സൗകര്യം ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.