അഭിമാന നേട്ടവുമായി വി.വി.ഡി.എസ് യു.പി സ്കൂൾ; രണ്ട് വിദ്യാർഥികൾക്ക് അംഗീകാരം
text_fieldsഅധ്യാപിക ജി. ധന്യക്കൊപ്പം പുരസ്കാരജേതാക്കളായ ശ്രീനന്ദ എസ്. നായരും അമൽദേവും
ആലപ്പുഴ: പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ പാതിരപ്പള്ളിയിലെ വി.വി.ഡി.എസ് യു.പി സ്കൂളിന് അഭിമാനനേട്ടം. ആലപ്പുഴയുടെ പാരിസ്ഥിതിക സവിശേഷതകൾ ഗവേഷണമാക്കിയ സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് സംസ്ഥാനതല അംഗീകാരം. എല്ലാ ജില്ലയിലെയും പ്രമുഖ സ്കൂളുകൾ മാറ്റുരച്ച കലൈഡോസ്കോപ് വിദ്യാഭ്യാസചാനൽ സംഘടിപ്പിച്ച മത്സരത്തിൽ കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് ശാശ്വതമായി രക്ഷിക്കാനുള്ള ശാസ്ത്രീയനിർദേശങ്ങൾ സമർപ്പിച്ച അമൽദേവിന് ഒന്നാംസ്ഥാനവും കുളവാഴയെ മൂല്യവർധിത ഉൽപന്നങ്ങളാക്കി പരിവർത്തനം ചെയ്യുന്ന വാണിജ്യപ്രാധാന്യമുള്ള ഗവേഷണത്തിന് ശ്രീനന്ദ എസ്. നായർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഇരുവരും ഏഴാം ക്ലാസ് വിദ്യാർഥികളാണ്.
കലൈഡോസ്കോപ് ആകാശമിത്ര പുരസ്കാരജേതാവുകൂടിയായ ശ്രീനന്ദ കലവൂർ രുദ്രവീണയിൽ സനിൽ കുമാറിന്‍റെയും ശ്രീജയുടെയും മകളാണ്. കാട്ടൂർ വലിയചിറയിൽ ബാബു-മഞ്ജു ദമ്പതികളുടെ മകനാണ് അമൽ.
കേരളത്തിൽ ആദ്യമായി യു.പി സ്കൂളിൽ എൽ.ഇ.ഡി ബൾബുകളുടെ ഉൽപാദനം ആരംഭിച്ചത് വി.വി.ഡി.എസിലായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതിയിൽ വി.വി.ഡി.എസ് എന്ന ബ്രാൻഡിൽ വിദ്യാർഥികൾ നിർമിക്കുന്ന എൽ.ഇ.ഡി ബൾബിന് ഉപഭോക്താക്കൾ ഏറെയാണ്. മുൻനിര ബൾബ് നിർമാതാക്കളോട് മത്സരിച്ചാണ് വിപണിയിൽ സാന്നിധ്യം ഉറപ്പിച്ചത്. ബൾബ് പ്രോജക്ടിന്‍റെ കോഓഡിനേറ്ററും കലൈഡോസ്കോപ് ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാര ജേതാവുമായ സ്കൂളിലെ അധ്യാപിക ജി. ധന്യയാണ് അമൽദേവിനും ശ്രീനന്ദക്കും പരിശീലനം നൽകിയത്. ഒരുവർഷം ഗാരന്‍റിയോടെ റീ ചാർജബിൾ ഇൻവർട്ടർ ബൾബും പുറത്തിറക്കുന്നുണ്ട്. പഠനത്തോടൊപ്പം സ്വയംതൊഴിൽ എന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ലക്ഷ്യം പ്രാവർത്തികമാക്കുന്ന 95 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിൽ ഓഫിസ് ഫയൽ, പേപ്പർഫയൽ, തുണിസഞ്ചി, പേപ്പർ പേന തുടങ്ങിയവയും കുട്ടികൾ നിർമിക്കുന്നുണ്ട്. സോപ്പ് നിർമാണവും സ്ട്രീറ്റ് ലൈറ്റ് ഉൽപാദനവും ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

