വെള്ളാപ്പള്ളിയുടെ വർഗീയത തിരിച്ചടി; പിണറായി സർക്കാറിന്‍റെ നിലപാടിൽ ഡി.വൈ.എഫ്.ഐയിൽ രൂക്ഷ വിമർശനം
text_fieldsഡി.വൈ.എഫ്.ഐ
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്‍റെ സമീപനത്തിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ല സമ്മേളനം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ വീഴ്ച സംഭവിച്ചെന്നാണ് ചർച്ചകൾക്കിടയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങളിലും വിവാദങ്ങളിലും സർക്കാർ ആവശ്യമായ കർക്കശ നിലപാട് സ്വീകരിച്ചില്ലെന്ന രൂക്ഷവിമർശനം ഉയർന്നു. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തവും ശക്തവുമായ സമീപനം സ്വീകരിക്കേണ്ടതായിരുന്നുവെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായെന്നും പ്രതിനിധികൾ വിമർശനമുയർത്തി.
ജി. സുധാകരനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ഡി.വൈ.എഫ്.ഐക്ക് സാധിച്ചില്ല. മെഡിക്കൽകോളജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് പരസ്യമായി ആക്ഷേപിച്ചിട്ടും ശക്തമായി പ്രതികരിക്കാൻ ജില്ലകമ്മിറ്റിയോ അമ്പലപ്പുഴ ഏരിയകമ്മിറ്റിയോ തയാറായില്ല. അമ്പലപ്പുഴയിൽ എൽ.ഡി.എഫ് തോൽവിക്ക് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്.
ജി. സുധാകരനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതാണ് കാരണമെന്നും വിമർശനമുയർന്നു. ദേശീയതലത്തിൽ സി.ജെ.പിക്ക് സാധിക്കുന്നത് എന്തുകൊണ്ട് ഡി.വൈ.എഫ്.ഐക്ക് സാധിക്കുന്നില്ലെന്നും പ്രതിനിധികൾ ചോദിച്ചു. പുതുതലമുറയെ ആകർഷിക്കാൻ ദേശീയ തലത്തിൽ എന്ത് ചെയ്തുവെന്ന ചോദ്യവും ഉയര്‍ന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് തിരുവനന്തപുരം ജില്ല സെക്രട്ടറിയും ചുമതലയും വഹിച്ചതും അഖിലേന്ത്യ പ്രസിഡന്റിന് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ടാണോ തിരുവനന്തപുരം ജില്ല സെക്രട്ടറി സ്ഥാനം നൽകിയതെന്നും പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചു.
വയനാട് പുനരധിവാസത്തിനായി ആക്രി പെറുക്കിയും കൂലിവേല ചെയ്തും 20 കോടി പിരിച്ചിട്ടും സ്വന്തമായി വീട് വെച്ച് നൽകാതിരുന്നത് ഗുരുതരവീഴ്ചയാണെന്നും വിമർശനമുയർന്നു. അയോധ്യയിലെ തട്ടിപ്പുകളും നീറ്റ് അഴിമതിയുമൊന്നും ഡി.വൈ.എഫ് ഐ അറിഞ്ഞില്ലേയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
സമ്മേളനത്തിലെ ചർച്ചകളുടെ ഭാഗമായി സംഘടനയുടെ നിലപാടുകളും സർക്കാർ-സംഘടന ബന്ധവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും വിശദമായി അവതരിപ്പിച്ചതായാണ് വിവരം. പൊതുചർച്ചയിൽ ചാരുംമൂട്, കായംകുളം ഏരിയകമ്മിറ്റികളിൽനിന്നുള്ളവർ ചേരിതിരിഞ്ഞ് ആക്ഷേപിച്ചതരത്തിലേക്ക് ചർച്ചകൾ വഴിമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

