വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsവേമ്പനാട്ടുകായലിൽ വള്ളം മുങ്ങി അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാര്‍ക്കൊപ്പം
ആലപ്പുഴ: വേമ്പനാട്ടുകായലിൽ വള്ളം മുങ്ങി അപകടത്തിൽപെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. കുമരകത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വള്ളമാണ് വേമ്പനാട്ടുകായലില്‍ ശക്തമായ കാറ്റിൽ തലകീഴായി മറിഞ്ഞത്.
മുഹമ്മയിൽനിന്ന് കുമരകത്തേക്ക് രാവിലെ 11ന് പുറപ്പെട്ട എസ്- 52 ബോട്ടിലെ ബോട്ട് മാസ്റ്റർ ടി.എ. ബിന്ദു രാജ്, സ്രാങ്കുമാരായ എം.ബി. ഷൈൻ കുമാർ, പി.എൻ. ഓമനക്കുട്ടൻ, ഡ്രൈവർ ഇ.എ. അനസ്, ലാസ്കർമാരായ കെ.പി. പ്രശാന്ത്, ടി. രാജേഷ് എന്നിവർ ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
മത്സ്യത്തൊഴിലാളികളായ കുഞ്ഞുമോൻ കുട്ടുവടി, രാജു കുൽപ്പറച്ചിറ, അനൂപ് കായ്ത്തറ, സാബു നടുചിറ, ഷിജു തോപ്പിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇവർക്ക് പ്രഥമ ശൂശ്രൂഷ നൽകി. രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്‍റെ നേതൃത്വത്തിൽ ആദരിച്ചു.