ആലപ്പുഴ: ഒരാഴ്ചത്തെ ഇടവേളക്കുശേഷം നഗരത്തിൽ വീണ്ടും തെരുവുനായ് ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. ആലപ്പുഴ തത്തംപള്ളി പോളയിൽ െറനി (45), ഷിഫ ബേക്കറി ഉടമ ഷിഹാബ് (48) എന്നിവർക്ക് ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ജാസ് ഹോട്ടലിന് സമീപത്തുെവച്ചാണ് കടിയേറ്റത്. ബൈക്കിെലത്തിയ റെനി കടയിൽ കയറിയശേഷം പുറത്തേക്ക് ഇറങ്ങവെയായിരുന്നു ആക്രമണം. കൈക്കും കാലിനും കടിയേറ്റ റെനിയെ നാട്ടുകാർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിെവപ്പ് എടുത്തശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. മറ്റൊരു ബൈക്ക് യാത്രികനും കടിയേറ്റിട്ടുണ്ട്.
10 ദിവസം മുമ്പ് പൂന്തോപ്പ്, കാളത്ത് വാർഡുകളിലായി 20ലധികം പേരെയാണ് നായ് കടിച്ചത്. കൈചൂണ്ടി, കറുകയിൽ, കൊറ്റംകുളങ്ങര, കളരിക്കൽ, മാമ്മൂട് പ്രദേശങ്ങളിൽ വഴിയാത്രക്കാർ അടക്കമുള്ളവർ ആക്രമണത്തിന് ഇരയായി. കൂടുതൽ േപരെ ഓടിച്ചപ്പോൾ പരിഭ്രാന്തരായ നാട്ടുകാർ കല്ലെറിഞ്ഞാണ് തെരുവുനായെ കൊന്നത്. ആലപ്പുഴ ബീച്ച്, ജനറൽ ആശുപത്രി, റെയിൽവേ സ്റ്റേഷൻ, കൊച്ചുകടപാലം, ജില്ല കോടതി റോഡ്, ശവക്കോട്ടപ്പാലം, കെ.എസ്.ആർ.ടി.സി, വലിയകുളം, കൈചൂണ്ടിമുക്ക്, പുലയൻവഴി, വെള്ളക്കിണർ, ആശ്രമം റോഡ്, കളർകോട്, എയ്ഡ് പോസ്റ്റ്, ഇൻസ്പെക്ടർ റേറ്റ് ഓഫിസ്, പട്ടാള കാൻറീൻ എന്നിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. സ്കൂൾ തുറന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികളടക്കം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
സെപ്റ്റംബർ ആറിന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിന് ഗ്രൗണ്ടിെലത്തിയ പരിശീലകയും സ്ത്രീകളും അടക്കമുള്ള നാലുപേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു.
ഇതിനു പിന്നാലെ രണ്ട് വിദ്യാർഥികളും ആക്രമണത്തിന് ഇരയായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ആലപ്പുഴ നഗരസഭയിൽ നിലച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ ഒത്തുചേർന്നാണ് ഇവയുടെ വിളയാട്ടം.
ഇരുചക്രവാഹനയാത്രക്കാരും കാൽനടക്കാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്. ബീച്ചിൽ പ്രഭാതസവാരിക്കിറങ്ങിയ നിരവധിപേരെ തെരുവുനായ്ക്കൾ കടിച്ച സംഭവമുണ്ടായിട്ടുണ്ട്.