ജനഹൃദയങ്ങളിലൂടെ ആവേശമായി രമേശ് ചെന്നിത്തല
text_fieldsചേപ്പാട്ടേ പര്യടനത്തിനിടെ സെൽഫിയെടുക്കാൻ അടുത്തേക്ക് വന്ന ബാലികക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല
ഹരിപ്പാട്: ഹരിപ്പാടുകാർക്ക് മുഖവുര ആവശ്യമില്ലാത്ത നേതാവാണ് രമേശ് ചെന്നിത്തല. പഴയ തലമുറക്കും പുതുതലമുറക്കും ഒരുപോലെ പരിചിതനാണ്. തുടർച്ചയായി നാലാംതവണ മണ്ഡലത്തിൽ ജനവിധി തേടുന്ന ചെന്നിത്തല സംസ്ഥാനതല പ്രചാരണം പൂർത്തിയാക്കി സജീവമായതോടെ പ്രവർത്തകർ വലിയ ആവേശത്തിലാണ്. പഞ്ചായത്തുകളിലെ പര്യടനം അദ്ദേഹത്തിന്റെ ജനസമ്മതിക്ക് ഇന്നും തെല്ലും കുറവുണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു. രാവിലെ ഒമ്പതിന് ചേപ്പാട് പഞ്ചായത്തിലെ കൊച്ചുവീട്ടിൽ ജങ്ഷനിൽ നിന്നാരംഭിച്ച പര്യടനം കടുത്ത ചൂടിനെ അവഗണിച്ച് എത്തിയ പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ആവേശം നിറച്ചു.
ഷിബു ബേബി ജോൺ എം.എൽ.എയായിരുന്നു ഉദ്ഘാടകൻ. വിവിധ പ്രായത്തിൽപെട്ട ആളുകൾ വാഹനങ്ങളിൽ ചെന്നിത്തലക്ക് അകമ്പടി സേവിക്കാൻ എത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചാണ് ഇരുചക്ര വാഹനങ്ങളിൽ ഇവർ ഒപ്പംകൂടിയത്. പഞ്ചായത്തിലെ ഇടറോഡുകളിലൂടെ ജനനായകൻ കടന്നു വരുമ്പോൾ ഒരു നോക്ക് കാണാനും കൈവീശി സന്തോഷം പങ്കിടാനും വീടിന്റെ ഉമ്മറത്തും മുറ്റത്തും വയോധികരും അമ്മമാരും അടക്കം വലിയ നിരതന്നെ കാത്തുനിന്നു. ‘‘നമ്മുടെ ചെന്നിത്തല ഇതാ വരുന്നു, സ്നേഹിതനെപ്പോലെ കൂടപ്പിറപ്പിനെ പോലെ, മകനെപ്പോലെ ഹൃദയത്തോട് ചേർത്തുപിടിക്കണം" എന്ന അനൗൺസ്മെന്റുകൾ അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ വഴിയോരങ്ങളിൽ തടിച്ചു കൂടിയവരിൽ ആബാലവൃദ്ധം ജനങ്ങളുണ്ടായിരുന്നു. കൈവീശിയ ശേഷം അമ്മമാർ നെഞ്ചിൽ കൈവെച്ച് പ്രാർഥനയോടെ അദ്ദേഹത്തെ അനുഗ്രഹിക്കുന്ന കാഴ്ചകൾ മണ്ഡലവുമായുള്ള വൈകാരിക ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തി.
യാത്രക്കിടയിൽ ആതിര ടിംബേഴ്സ് ജങ്ഷൻ കഴിഞ്ഞ് അമ്പുവിള വയലിലേക്ക് പോകുന്നതിനിടെ ജിബിൻ വില്ലയിലെ ശോശാമ്മ വീടിനുമുന്നിൽ കാത്തുനിന്ന് എം.എൽ.എയുടെ വാഹനം കൈകാണിച്ചു നിർത്തി തന്റെ വീട്ടിൽ തയാറാക്കിയ ഉപ്പേരി കൈമാറിയത് ജനപ്രതിനിധിയോടുള്ള നിഷ്കളങ്കമായ സ്നേഹത്തിന്റെ തെളിവായി. പകരമായി ചെന്നിത്തല അവർക്ക് ഷാൾ സമ്മാനിച്ചു.
പാതയോരങ്ങളുടെ ഇരുവശങ്ങളിലും ഷാളും കണിക്കൊന്നയും ശീതളപനീയങ്ങളും പഴവർഗങ്ങളും കൈയിലേന്തി നിരവധി പേരാണ് കാത്തുനിന്നത്. അവരുടെയെല്ലാം സ്നേഹം സ്വീകരിച്ചാണ് ചെന്നിത്തല കടന്നുപോയത്. അമ്പോള വയൽ, കൊല്ലശ്ശേരി മുക്ക്, ചൂണ്ടുപലക ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം ബാൻഡ് മേളങ്ങളോടെയും വെടിക്കെട്ടോടെയുമാണ് സ്വീകരണം ഒരുക്കിയിരുന്നത്. സമയക്കുറവ് കാരണം കുറഞ്ഞ വാക്കിൽ ആയിരുന്നു മറുപടി പ്രസംഗം. ഹരിപ്പാട് മണ്ഡലത്തിൽ വികസനം നടന്നില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് 15 വർഷമുണ്ടായ മാറ്റങ്ങൾ എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. നടപ്പാക്കിയ പ്രധാനപ്പെട്ട പദ്ധതികൾ അക്കമിട്ട് നിരത്തി. വികസനമെത്താത്ത ഒരു പ്രദേശവും ഹരിപ്പാട് മണ്ഡലത്തിൽ ഇല്ല. മനുഷ്യർ തൊട്ടറിഞ്ഞ വികസനം എങ്ങനെയാണ് നിഷേധിക്കാനാവുകയെന്നു അദ്ദേഹം ചോദിച്ചു. ഇടത് സർക്കാർ തകർത്ത ഹരിപ്പാട് മെഡിക്കൽ കോളജ് എന്ന സ്വപ്നം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒന്നാമതായി യാഥാർഥ്യമാക്കുമെന്ന പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് വോട്ടർമാർ സ്വീകരിച്ചത്.
രാവിലെ 11.30ന് പൂർത്തീകരിക്കേണ്ട ചേപ്പാട് പഞ്ചായത്തിലെ പര്യടനം രണ്ടുമണിക്കൂർ വൈകിയാണ് അവസാനിച്ചത്. ചിങ്ങോലിയിലെ ഒരു പ്രവർത്തകന്റെ വീട്ടിൽ ഒരുക്കിയ ഉച്ചയൂണിന് ശേഷം പര്യടനം ചിങ്ങോലി പഞ്ചായത്തിലേക്ക് പ്രവേശിച്ചു. ചൂട് കുറച്ചൊന്നു ശമിച്ചപ്പോൾ സ്വീകരണ കേന്ദ്രങ്ങളിലെ ആവേശം ഇരട്ടിയായി. മഹാരാഷ്ട്ര മുൻ മന്ത്രി അനീസ് അഹമ്മദ്, ഹരിയാന മുൻമന്ത്രി ചക്രവർത്തി ശർമ, എൽദോസ് കുന്നപ്പള്ളി എം.എൽ.എ, മുൻ എം.എൽ.എ ജോസഫ് വാഴക്കൻ തുടങ്ങിയ പ്രമുഖരും ചിങ്ങോലിയിലെ പ്രചാരണത്തിന് കൊഴുപ്പേകി.
ചേപ്പാട് പഞ്ചായത്തിലെ അങ്ങാടിശ്ശേരി മുക്ക്, പഞ്ചവടി മുക്ക്, അംബിയിൽ മുക്ക്, കൊല്ലന്റേത്ത് മുക്ക്, കരീശേരൽ മുക്ക് ചൂണ്ടുപലക ജങ്ഷൻ, കാവനാട് ജങ്ഷൻ എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. ചിങ്ങോലി പഞ്ചായത്തിലെ മങ്ങാട്ട് ജങ്ഷനിൽ നിന്നും ആരംഭിച്ച ഉച്ചക്ക് ശേഷമുള്ള പര്യടനം ഒമ്പത് കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വെമ്പുഴയിൽ സമാപിച്ചു. തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിന്റെ കിഴക്കേക്കരയിലേക്ക് നീങ്ങി.
വടക്കേ അറ്റമായ ചൂള തെരുവ് ജങ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം ആറ് കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മണിവേലി കടവിൽ സമാപിച്ചു. മാമൂട് ജങ്ഷനിൽ ആരംഭിച്ച പര്യടനം വന്ദികപള്ളി ജങ്ഷനിൽ സമാപിച്ചപ്പോൾ വലിയ ജനക്കൂട്ടമാണ് അകമ്പടിയായും പരിപാടി വീക്ഷിക്കാനും എത്തിയത്.
ചരിത്രം തിരുത്താൻ ജിസ്മോന്റെ പര്യടനം
ഹരിപ്പാട്: മുതിർന്ന കോൺഗ്രസ് നേതാവും രാഷ്ട്രീയത്തിൽ ഏറെ പയറ്റിത്തെളിഞ്ഞ എതിരാളിയുമായുള്ള മത്സരത്തിന്റെ യാതൊരു ഭീതിയുമില്ലാതെയാണ് ഹരിപ്പാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ടി. ജിസ്മോൻ പ്രചാരണം കുതിക്കുന്നത്. എതിരാളിയുടെ രാഷ്ട്രീയ സ്വാധീനം തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ലെന്ന് കന്നി അംഗത്തിനിറങ്ങിയ ജിസ്മോന്റെ വാക്കുകളും ശൈലിയും സാക്ഷ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ മണ്ഡലത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളിലൂടെ ഹരിപ്പാട് ഇക്കുറി ചരിത്രം തിരുത്തിക്കുറിക്കുമെന്ന ബോധ്യം തനിക്കുണ്ടായെന്നും യുവാക്കൾ നൽകുന്ന വലിയ ആവേശം വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം പത്തുവർഷമായി കൈവരിച്ച വികസനനേട്ടങ്ങൾക്കൊപ്പം എത്താൻ ഹരിപ്പാടിന് കഴിഞ്ഞില്ലെന്നും ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകാൻ ഇത്തവണ മണ്ഡലം ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
തീരദേശ പഞ്ചായത്തുകളായ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും നടന്ന പര്യടനം ആവേശം നിറക്കുന്നതായിരുന്നു. രാവിലെ ഒമ്പതിന് വലിയഴിക്കൽ തീരത്തുനിന്നും ആരംഭിച്ച പര്യടനം സി.പി.എം ഏരിയ സെക്രട്ടറി കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യത്തിൽ കേരളം മുന്നേറിയപ്പോൾ ഹരിപ്പാടിന് ആ നേട്ടങ്ങളൊന്നും കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് മറുപടി പ്രസംഗത്തിൽ ജിസ്മോൻ കുറ്റപ്പെടുത്തി. തീരസംരക്ഷണത്തിനായി 500 കോടി രൂപ സംസ്ഥാന സർക്കാർ എ.ഡി.ബി വായ്പയായി അനുവദിച്ചതിൽ നിലവിലെ എം.എൽ.എക്ക് ഒരു പങ്കുമില്ലെന്നും, വോട്ട് വാങ്ങി മടങ്ങുന്ന ദേശാടനപ്പക്ഷിയാകില്ല താനെന്നും ജനങ്ങളുടെ വിളിപ്പാടകലെ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
യുവശക്തി നഗർ, പെരുമ്പള്ളി, വട്ടച്ചാൽ, നെല്ലാണിക്കൽ, മുല്ലശ്ശേരി ജംഗ്ഷൻ, ആറാട്ടുപുഴ ബസ്റ്റാൻഡ്, പത്തിശേരിൽ, മംഗലം എന്നിവിടങ്ങളിലാണ് ആറാട്ടുപുഴയിൽ സ്വീകരണങ്ങൾ ഒരുക്കിയത്. ഇതിനിടയിൽ മുഖ്യമന്ത്രി പങ്കെടുത്ത കായംകുളത്തെ പരിപാടിയിലും സുഭാഷിണി അലി പങ്കെടുത്ത ചിങ്ങോലിയിലെ പരിപാടിയിലും ജിസ്മോൻ സാന്നിധ്യം അറിയിച്ചു. പ്രമുഖ നേതാക്കൾ പങ്കെടുത്ത പൊതുപരിപാടികളിൽ സംബന്ധിക്കേണ്ടി വന്നതിനാൽ തീരദേശ പഞ്ചായത്തുകളിൽ മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. രാവിലെ 11.30ന് ആരംഭിക്കേണ്ടിയിരുന്ന രണ്ടാംഘട്ട പര്യടനം വൈകുന്നേരം 4.30നാണ് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ നിന്ന് പുനരാരംഭിച്ചത്. അലങ്കരിച്ച വാഹനങ്ങളുടെയും ചെങ്കൊടിയേന്തിയ ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ എത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ പല സ്ഥലങ്ങളിലും ജനക്കൂട്ടം കാത്തുനിന്നു. സ്വീകരണ സ്ഥലങ്ങളിലെ വീടുകളും കടകളും സന്ദർശിച്ച് നേരിട്ട് വോട്ടഭ്യർഥിച്ചായിരുന്നു പര്യടനം. മൂത്തേരിൽ, മതുക്കൽ വാട്ടർ ടാങ്ക്, പാനൂർ പള്ളിമുക്ക്, പുത്തൻപുര, കുറ്റിക്കാട് ജങ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുമാരകോടി ജങ്ഷനിൽ പര്യടനം സമാപിച്ചു. മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും ഇക്കുറി മാറ്റം ഉറപ്പാണെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ജിസ്മോനും പ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

