പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടുന്നു; പ്രതിഷേധവുമായി പരിസരവാസികൾ
text_fieldsഎം.സി.എഫിന്റെ ഗേറ്റ് തുറക്കാൻ കഴിയാത്ത വിധത്തിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം
അരൂർ: ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ (എം.സി.എഫ്) പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. ഏഴുവർഷം മുമ്പ് കളത്തിൽ ക്ഷേത്രത്തിന് സമീപം പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്ത് പണിത അഭിമാന പദ്ധതി ഇപ്പോൾ പരിസരവാസികൾക്ക് തലവേദനയായിരിക്കുന്നു.
പഞ്ചായത്തിലെ 24 വാർഡുകളിലെ മുഴുവൻ വീടുകളിൽ നിന്നും ഹരിതകർമ സേനവഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് കയറ്റി അയക്കുന്ന സംരംഭമാണ് എം.സി.എഫ്. വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതോടൊപ്പം എം.സി.എഫിൽ ദിനേന എത്തുന്ന പ്ലാസ്റ്റിക് തരംതിരിക്കുന്ന ജോലികളും നടക്കുന്നുണ്ട്. 22 ഹരിതകർമ സേനാംഗങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
പലഹാരം പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്, വിവിധ നിറങ്ങളിലുള്ള പ്ലാസ്റ്റിക് കിറ്റുകൾ, മരുന്നിന്റെ ട്രിപ്പുകൾ തുടങ്ങി 15 ഓളം തരത്തിൽ വേർതിരിച്ചെടുക്കണമെന്നാണ് ഹരിത കർമ സേനാംഗങ്ങൾ പറയുന്നത്. ഇങ്ങനെ വേർതിരിച്ച് പാക്ക് ചെയ്ത് നൽകിയാൽ മാത്രമേ പ്ലാസ്റ്റിക്കിന് വില ലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ കൊണ്ടുപോകുന്നവർക്ക് തുക അങ്ങോട്ട് നൽകേണ്ടിവരും. കഴിഞ്ഞ 23ന് 1864 കിലോ പ്ലാസ്റ്റിക് കയറ്റി അയച്ചതാണ്. 24 വാർഡുകളിൽ നിന്നും ദിവസേന എത്തുന്ന കിലോ കണക്കിന് പ്ലാസ്റ്റിക്കുകൾ ഇവിടെകുന്നുകൂടിക്കൊണ്ടിരിക്കുന്നു. കേന്ദ്രത്തിന്റെ ഗേറ്റ് തുറക്കാൻ പോലുംകഴിയാത്ത വിധം പ്ലാസ്റ്റിക് കൂടിക്കിടക്കുന്നത് പരിസരവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കൂടിക്കിടക്കുന്ന ചാക്കുകൾക്കിടയിലെ ഇഴ ജന്തുക്കൾ പരിസരങ്ങളിലെ വീടുകളിൽ കയറുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം പ്ലാസ്റ്റിക് കുറേയെങ്കിലും കയറ്റി അയക്കാൻ പഞ്ചായത്ത് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരോ, പഞ്ചായത്ത് അംഗങ്ങളോ എം.സി.എഫിൽ പ്രതിസന്ധിഘട്ടത്തിൽ പോലും എത്തുന്നില്ലെന്ന് പരാതിയുണ്ട്.
എം.സി.എഫിൽ വ്യാഴാഴ്ച പ്രതിഷേധവുമായി പരിസരവാസികൾ എത്തിയിരുന്നു. കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കുകൾ അടിയന്തരമായി ഒഴിവാക്കിയില്ലെങ്കിൽ കേന്ദ്രം തുറക്കാൻ അനുവദിക്കില്ലെന്ന് പരിസരവാസികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

