പെരുമ്പളം പാലത്തിൽ വെളിച്ചമെത്തുന്നു
text_fieldsവഴിവിളക്കില്ലാത്ത പെരുമ്പളം പാലം
പെരുമ്പളം: പെരുമ്പളം പാലത്തിൽ തെരുവു വിളക്കുകൾ സ്‌ഥാപിക്കാൻ നടപടി തുടങ്ങി. പാലവും സമീപന റോഡുമുൾപ്പെടെ ഒന്നേമുക്കാൽ കിലോമീറ്ററോളം നീളത്തിൽ ഇരുവശത്തുമായി 72 തെരുവു വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ അടയാളപ്പെടുത്തലുകൾ കരാറുകാരുടെ നേതൃത്വത്തിൽ തുടങ്ങി.
ഓർഡർ ചെയ്‌തിരിക്കുന്ന കേബിൾ എത്തിയാലുടൻ വിളക്കുകൾ സ്‌ഥാപിക്കൽ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. പൊതുമേഖല സ്‌ഥാപനമായ കെൽട്രോണിനാണ് ചുമതല.
പെരുമ്പളം കരയിലേക്ക് പാലം ഇറങ്ങുന്ന വടയാഴം ഭാഗത്ത് കുട്ടികളുടെ പാർക്, മുതിർന്നവർക്കുള്ള വിശ്രമ സ്‌ഥലം, ടേക് എ ബ്രേക്, ഓപൺ ജിം തുടങ്ങിയവയും പദ്ധതിയിട്ടിട്ടുണ്ട്. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് നേതൃത്വത്തിലാണ് ചെയ്യുക. പാലം പൂർണമായും നിർമിച്ചശേഷമായിരിക്കും വിനോദസഞ്ചാര പദ്ധതികളിലേക്ക് കടക്കുക. കിഫ്ബി നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പാലം നിർമിച്ചത്. ഇവർ നിർമാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിനും, പഞ്ചാ യത്തിനും കൈമാറണം.
പെരുമ്പളത്ത് കെ.എസ്.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങുന്നതും ഇതിന് ശേഷമാകും പാലത്തിൽ ടാറിങ് ആദ്യഘട്ടം ഭാഗികമായി മാത്രമെ പൂർത്തിയായിട്ടുള്ളൂ. ഇതും വൈകാതെ തുടങ്ങിയേക്കും. പെരുമ്പളത്ത് പാലത്തിന്റെ സമീപന റോഡ് വശങ്ങളിലെ കൽക്കെട്ട് പൂർത്തിയാക്കൽ നടക്കുന്നുണ്ട്. മാർച്ച് ഏഴിനാണ് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്‌തത്. ടാറിങ് ഉൾപ്പെടെ പ്രവൃത്തികൾ ഉദ്ഘാടനത്തിന് ശേഷമെ ഉണ്ടാകുവെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നതാണ്. പാലത്തിലൂടെ യാത്ര ചെയ്യാമെങ്കിലും നാല് മാസത്തിലേറെയായിട്ടും പ്രവൃത്തികൾ പൂർത്തിയാകാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

