മൂക്കുത്തി സമരനായകനോടുള്ള ബഹുമാനാർഥം പെൺകുട്ടികളുടെ മൂക്കുകുത്തി പിതാവ്
text_fieldsആലപ്പുഴ: മൂക്കുത്തി അണിയാൻ അവകാശമില്ലാതിരുന്ന അവർണ സ്ത്രീകൾക്ക് മൂക്ക് കുത്തി, മൂക്കുത്തി പണിതുനൽകിയ ആറാട്ടുപുഴ വേലായുധപ്പണിക്കരോടുള്ള ബഹുമാനാർഥം മൂന്ന് പെൺകുട്ടികളുടെ മൂക്ക് കുത്തി പിതാവ്. തിരുവിതാംകൂർ വ്യാഘ്രം എന്നറിയപ്പെട്ടിരുന്ന വേലായുധപ്പണിക്കരുടെ വെങ്കല പ്രതിമ സ്വദേശമായ മംഗലത്ത് സ്ഥാപിച്ചതിെൻറ ഒന്നാംവാർഷിക ദിനമായ ഈ മാസം ഒമ്പതിനായിരുന്നു വേറിട്ട ഈ നന്ദിപ്രകടനം.
വേലായുധപ്പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറിയായ എസ്.പി.എൽ. സുരേഷും ഭാര്യ ജീനയുമാണ് മക്കളായ ശ്രീദേവിക്കും ശ്രീപാർവതിക്കും ശ്രീലക്ഷ്മിക്കും മൂക്ക് കുത്തിയത്. 1860ൽ പന്തളത്ത് ജാതിക്കോമരങ്ങളും ഗുണ്ടകളും ചേർന്ന് യുവതിയുടെ മൂക്കുത്തി ചെത്തിക്കളയുകയായിരുന്നു. ഇതറിഞ്ഞ വേലായുധപ്പണിക്കർ ഒരുകിഴി നിറയെ മൂക്കുത്തി പണിത് അവിടെയുള്ള അവർണ സ്ത്രീകൾക്ക് അണിയിച്ചുകൊടുത്ത് സംരക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് അവർണ സ്ത്രീകൾക്ക് മൂക്കുത്തി അണിയാനുള്ള അവകാശം ലഭിച്ചത്. ഫൗണ്ടേഷൻ കോട്ടയം ജില്ല സെക്രട്ടറി അഡ്വ. ഹരികൃഷ്ണൻ, മോഹൻ മുരളി, മംഗലത്തെ വേലായുധപ്പണിക്കർ സ്മാരക സമിതി ഭാരവാഹി രമണൻ തുടങ്ങിയവർ പങ്കെടുത്തു.