നെഹ്റു ട്രോഫി; സർക്കാറിന്റെ സ്ഥിരം സഹായം രണ്ടുകോടിയാക്കി വർധിപ്പിക്കും -മന്ത്രി
text_fieldsകലക്ടറേറ്റില്‍ നടന്ന എൻ.ടി.ബി.ആർ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം സഹായം രണ്ടു കോടി രൂപയായി വർധിപ്പിക്കുമെന്ന് ടൂറിസം, സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന എൻ.ടി.ബി.ആർ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. വള്ളങ്ങളുടെ മെയിൻറനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദേശം ഉൾപ്പെടെ പരിഗണിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വിഷ്ണുനാഥ് യോഗത്തിൽ പറഞ്ഞു. സി.ബി.എല്ലിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഇത്തവണയും 11 കോടി രൂപ സി.ബി.എല്ലിനായി നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സമ്മാനത്തുകയും ബോണസും വർധിപ്പിക്കും -എം.പി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയും ബോണസും കാലോചിതമായി ഉയർത്തി പരിഷ്കരിക്കും. നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തുന്ന ചുണ്ടന് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപ, മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപ, നാലാം സ്ഥാനത്തിന് 10 ലക്ഷം രൂപ എന്ന രീതിയിൽ വർധിപ്പിക്കുന്നതിന് എം.പി കമ്മറ്റിയോട് നിർദേശിക്കുകയായിരുന്നു. വള്ളങ്ങളുടെ മെയിൻറനൻസ് ഗ്രാൻഡ് വർധിപ്പിക്കുന്നതിനുള്ള ഭരണപരമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് എം.പി യോഗത്തിൽ ചൂണ്ടിക്കാട്ടി. കലക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഡി. തോമസ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, മുൻ എം.എൽ.എമാരായ അഡ്വ. എ.എ. ഷുക്കൂർ, സി.കെ. സദാശിവൻ, കെ.കെ. ഷാജു, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ. കുറുപ്പ് എന്നിവർ സംസാരിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, അഡീഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

