നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്; ഭാഗ്യചിഹ്നം ‘വേഴു’
text_fieldsനെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ‘വേഴു’വിന്റെ പ്രകാശനം മന്ത്രി എം. ലിജു നിർവഹിക്കുന്നു
ആലപ്പുഴ: ആഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്‍റെ പേര് ‘വേഴു’. ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പേര് പതിച്ച ഭാഗ്യചിഹ്നത്തിന്‍റെ പ്രകാശനം മന്ത്രി എം. ലിജു നിർവഹിച്ചു. കലക്ടർ ഷാജി വി. നായർ, നടി ദേവി ചന്ദന എന്നിവർ ചേർന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
ആലപ്പുഴ കുതിരപ്പന്തി നടുവിലെപറമ്പ് എ.ആർ. ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച 1575 എൻട്രികളിൽനിന്നാണ് ഈപേര് തെരഞ്ഞെടുത്തത്. ഭാഗ്യചിഹ്നത്തിന്റെ പേരിനുള്ള എൻട്രികൾ വാട്സാപ്പ് മുഖേനയാണ് ക്ഷണിച്ചത്. എൻട്രികളിൽ 30 പേരാണ് ‘വേഴു’ എന്ന പേര് നിർദേശിച്ചത്. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും. ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. റോയ്, മുൻ ഡി.ടി.പി.സി. സെക്രട്ടറി സി. പ്രദീപ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തെരഞ്ഞെടുത്തത്.
ചടങ്ങിൽ നഗരസഭാംഗങ്ങളായ എ.എം. നൗഫൽ, ബെന്നി ജോസഫ്, ബിജി ശങ്കർ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് സി. പ്രേംജി, ജില്ല ഇൻഫർമേഷൻ ഓഫിസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ, എ. കബീർ, ടി.ആർ. ആസാദ്, അഡ്വ. ജി. മനോജ് കുമാർ, കെ. നാസർ, രമേശൻ ചെമ്മാപറമ്പിൽ, നസീർ പുന്നയ്ക്കൽ, സുഭാഷ് ബാബു, പി.കെ. ബൈജു, റോയി പാലത്ര, എബി തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

