ആലപ്പുഴ:നഗരസഭ കളർകോട് വാർഡിൽ സ്വതന്ത്രനായി മത്സരിച്ച റിട്ട. എസ്.ഐയെ ഒരുസംഘമാളുകൾ മർദിച്ചു. സാരമായി പരിക്കേറ്റ സ്ഥാനാർഥിയായ സുനിൽകുമാർ എന്ന സുരേഷ്കുമാറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6.45ന് കണിയാകുളം ജങ്ഷനു സമീപമായിരുന്നു സംഭവം.
രണ്ട് സുഹൃത്തുകൾക്കൊപ്പം പ്രഭാതസവാരിക്ക് ഇറങ്ങിയതായിരുന്നു ഇദ്ദേഹം. നാല് ബൈക്കിലായെത്തിയ സംഘമാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. ബൈക്കിലെത്തിയ സംഘം സുനിൽകുമാറിന് അടുത്തെത്തി ഒരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പരിക്കേറ്റ അദ്ദേഹം അവശനായി നിലത്തുവീണു. അഞ്ചു മിനിറ്റിലേറെ നിർത്താതെ മർദിച്ച് അവശനാക്കിയാണ് സംഘം മടങ്ങിയത്. മാസ്കുെവച്ച് നമ്പർപ്ലേറ്റ് മറച്ചുെവച്ചാണ് അക്രമികൾ എത്തിയത്.
കൂടെ നടക്കാനുണ്ടായിരുന്ന രണ്ടുപേർ ചെറുക്കാൻ ശ്രമിച്ചപ്പോൾ ആക്രമിസംഘം കത്തിവീശി വിരട്ടിയോടിച്ച് മർദനം തുടരുകയായിരുന്നു. അക്രമികൾ പോയതിനുശേഷം ഇദ്ദേഹത്തെ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആക്രമണത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് സുനിൽകുമാർ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ആലപ്പുഴ സൗത്ത് പൊലീസിൽ പരാതിയും നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.