കൂട്ടിയും കിഴിച്ചും മുന്നണികൾ; കായംകുളത്ത് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിൽ
text_fieldsഇടതിനൊപ്പം തന്നെ
കായംകുളം നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിക്ക് കഴിഞ്ഞകാലങ്ങളിൽ ലഭിച്ച മേൽക്കൈ അതേപടി നിലനിൽക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.എച്ച്. ബാബുജാൻ. സ്ഥാനാർഥി എ.എം. ആരിഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. കുടുംബ സംഗമങ്ങൾ, പ്രവർത്തക യോഗം, യുവജന-വനിത റാലികൾ, റോഡ്ഷോ, കലാപരിപാടികൾ, സ്വീകരണ പര്യടനം എന്നിവയിലൂടെ ജനങ്ങളുമായി നന്നായി സംവദിച്ചു.
നവമാധ്യമ പ്രചാരണങ്ങളിലൂടെ മുന്നണിക്ക് എതിരെയുണ്ടായ കുപ്രചാരണങ്ങളുടെ മുനയൊടിക്കാനായി. സി.പി.എമ്മിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളെ നേരിടാൻ നേതൃത്വത്തിന് കഴിഞ്ഞു. എം.പി എന്ന നിലയിൽ ആരിഫ് നടത്തിയ പ്രവർത്തനങ്ങളെ തമസ്കരിക്കാൻ നടത്തിയ ശ്രമങ്ങളെ നേരിടാൻ മുന്നണിക്കായി.
തൂണുകളിലെ ഉയരപ്പാത വിഷയത്തിൽ എം.പിയെ പ്രതികൂട്ടിൽ നിർത്താനുള്ള യു.ഡി.എഫ് നീക്കവും വിലപ്പോയില്ല. വിഷയത്തിൽ എം.പി നടത്തിയ ഇടപെടലുകൾ ജനങ്ങളെ ബോധ്യപ്പെടുത്തി. കഴിഞ്ഞ തവണ ആരിഫിന് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം മണ്ഡലത്തിലുണ്ടാകുമെന്നും ബാബുജാൻ പറഞ്ഞു -കെ.എച്ച്. ബാബുജാൻ (എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി)
ഇത്തവണ യു.ഡി.എഫിനൊപ്പം
കായംകുളം മണ്ഡലത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുന്ന തെരഞ്ഞെടുപ്പ് ചിത്രമാണ് രൂപപ്പെട്ടതെന്ന് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്ക് എതിരെയുള്ള ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കും. ഇതോടൊപ്പം സി.പി.എമ്മിൽ പ്രാദേശികമായി രൂപപ്പെട്ട പ്രശ്നങ്ങളും സംസ്ഥാന നേതാക്കൾ ബി.ജെ.പിയിൽ ചേക്കാറാൻ ശ്രമിച്ചതും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായ പത്തിയൂരും ചെട്ടികുളങ്ങരയും ഇത്തവണ വോട്ട് ചോർച്ചയുണ്ടാകുന്നത് യു.ഡി.എഫിന് സഹായകരമാകും. കൃഷ്ണപുരം, ടൗൺ, കണ്ടല്ലൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് നില മെച്ചപ്പെടുത്തും. കോൺഗ്രസിന്റെയും യു.ഡി.എഫ് സംഘടന സംവിധാനത്തിന്റെയും പ്രവർത്തനം മുൻകാലത്ത് നഷ്ടമായ വോട്ടുകളുടെ വീണ്ടെടുപ്പിന് സഹായിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന നിമിഷം നടത്തിയ വർഗീയ പ്രചാരണം യു.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ എം.പി വികസന വിഷയങ്ങളിൽ കാട്ടിയ ഇരട്ടത്താപ്പും അനുകൂലഘടകമാണ്. തൂണുകളിലെ ഉയരപ്പാത വിഷയത്തിലടക്കം വഞ്ചനപരമായ സമീപമാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് പാതയുടെ പടിഞ്ഞാറ് ഭാഗത്ത് രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമായതായും ചന്ദ്രശേഖരൻ പറഞ്ഞു -ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്)
മാറ്റം സംഭവിക്കും
കായംകുളം മണ്ഡലം ഇത്തവണ എൻ.ഡി.എക്ക് അനുകൂലമായ സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ പറഞ്ഞു. സി.പി.എമ്മിൽനിന്നും വലിയ തോതിൽ എൻ.ഡി.എ പക്ഷത്തേക്ക് വോട്ട് ചോർന്നിട്ടുണ്ട്. തങ്ങൾപോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പിന്തുണയാണ് സി.പി.എം കേന്ദ്രങ്ങളിൽനിന്നും ലഭിച്ചത്.
കൂടാതെ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരിലുണ്ടായ കാര്യമായ മാറ്റവും വോട്ടിങ്ങിൽ പ്രതിഫലിച്ചു. സ്ത്രീ വോട്ടർമാരുടെ ഭാഗത്തുനിന്നുള്ള പിന്തുണയും ശോഭ സുരേന്ദ്രന്റെ മുന്നേറ്റത്തിന് കാരണമാകും. കായംകുളത്ത് രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാകുന്ന തരത്തിലുള്ള ഫലസൂചനകളാണ് വരാനിരിക്കുന്നതെന്നും വിജയകുമാർ പറഞ്ഞു -പാലമുറ്റത്ത് വിജയകുമാർ (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.