നിയമസഭ മണ്ഡല അവലോകനം
text_fieldsകായംകുളത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
കായംകുളം: കനലൊരു തരിയുള്ളത് കെടാതെ സൂക്ഷിക്കാൻ ഇടതുപക്ഷവും നഷ്ടപ്രതാപം വീണ്ടെടുക്കാൻ യു.ഡി.എഫും കച്ചമുറുക്കിയ കായംകുളത്തെ പോരാട്ടത്തിന് ഇഞ്ചോടിഞ്ചിന്റെ വീര്യം. എം.പി സ്ഥാനം നിലനിർത്താൻ ഇടത് സ്ഥാനാർഥി എ.എം. ആരിഫും തിരികെ പിടിക്കാൻ കെ.സി. വേണുഗോപാലും കച്ചമുറുക്കിയ കളത്തിൽ അവസാന അടവുകൾ പയറ്റി തുടങ്ങിയതോടെ മത്സര വാശിയും കൊടികയറുകയാണ്.
ഇടത് കുത്തകയാക്കിയ മണ്ഡലത്തിൽ പലപ്പോഴും അട്ടിമറി വിജയം നേടിയതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫിന്. കഴിഞ്ഞതവണ സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ഇടതിന് ഒപ്പം മണ്ഡലം ഉറച്ച് നിൽക്കുകയായിരുന്നു. 4297 വോട്ടിന്റെ ഭൂരിപക്ഷം ആരിഫിന്റെ വിജയത്തിനും കാരണമായി. അതിന് മുമ്പ് കെ.സി. വേണുഗോപാൽ വിജയിച്ച 2014 ലും മറ്റ് എല്ലാ മണ്ഡലങ്ങൾ യു.ഡി.എഫിന് ഒപ്പം നിന്നപ്പോഴും കായംകുളം ഇടതുപക്ഷത്തോടാണ് ആഭിമുഖ്യം കാട്ടിയത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിർണായക മുന്നേറ്റം നടത്തിയ സാഹചര്യം ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് വാദം. സംഘടന പ്രശ്നങ്ങളെ ചിട്ടയാർന്ന പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷം മറികടന്നപ്പോൾ ഇതിനെ കവച്ചുവെക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ വരവും പ്രധാന മുന്നണികളെ ബാധിക്കും. ഇടതു-യു.ഡി.എഫ് കണക്ക് കൂട്ടലുകളെ തെറ്റിക്കുന്ന തരത്തിലാണ് എൻ.ഡി.എയുടെ കടന്നുകയറ്റം. അതേസമയം ശക്തമായ ഇടത് തരംഗത്തിലും നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളിൽ സംഭവിച്ച വോട്ട് ചോർച്ച ആവർത്തിക്കാതിരിക്കാൻ കനത്ത മുൻ കരുതലുകളാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്.
കരുനാഗപ്പള്ളിയിൽ യു.ഡി.എഫിന് മുൻതൂക്കം
ഓച്ചിറ: ലോകസഭാ തിരഞ്ഞടുപ്പിന്റെ അവസാന ലാപ്പിൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന് മുൻ തൂക്കം. 2019ലെ പാർലമെന്റ് തിരഞ്ഞടുപ്പിലും ഈ നിയോജക മണ്ഡലത്തിൽ എ.എം. ആരിഫ് പിന്നിലായിരുന്നു. നിയമസഭാ തിരഞ്ഞടുപ്പിൽ എൽ.ഡി.എഫിന് എന്നും മേൽക്കൈ കിട്ടിയിരുന്ന മണ്ഡലം പാർലമെന്റ് തിരഞ്ഞടുപ്പിൽ യു.ഡി.എഫിന് ഒപ്പം നിൽക്കുന്ന കാഴചയാണ്.
2021 ലെ നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസിലെ സി.ആർ. മഹേഷിന് 29,000 ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നൽകി എൽ.ഡി.എഫ്നെ അക്ഷരാഥത്തിൽ ഞെട്ടിച്ച മണ്ഡലമാണ് കരുനാഗപ്പള്ളി. ന്യൂനപക്ഷ വോട്ട് ബാങ്കുകളിൽ യു.ഡി.എഫിന് തന്നെയാണ് മുൻ തുക്കം. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തണമെന്ന ന്യുന പക്ഷങ്ങളുടെ ആഗ്രഹം യു.ഡി.എഫന് തുണയാകുമെന്നാണ് കരുതുന്നത്. ഭരണ വിരുദ്ധ വികാരവും ബി.ജെ.പി. സ്ഥാനാഥിയുടെ വോട്ടുപിടുത്തവും എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ടിൽ കുറവ് വരുത്തും. കെ.സി. വേണുഗോപാലിന് മണ്ഡലത്തിലുള്ള സ്വാധീനം യു.ഡി.എഫിന് മേൽ കൈ നൽകിയിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ എസ്.ഡി. പി.ഐക്ക് കാര്യമായ വോട്ടുണ്ട്. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ട എന്ന് യു.ഡി.എഫ് പറഞ്ഞിട്ടുണ്ടങ്കിലും അവർ യു.ഡി.എഫിന് വോട്ടുചെയ്യാനാണ് സാധ്യത. പി.ഡി.പി പിന്തുണ എൽ.ഡി.എഫിന് ആണെങ്കിലും അവർക്ക് കാര്യമായ വോട്ടില്ല. ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡ് ഇറക്കി അവർ വോട്ട് ഉറപ്പിക്കുന്നു. വെൽഫെയർ പാർട്ടിയുടെ പിന്തുണയും അവരുടെ യു.ഡി.എഫിന് വേണ്ടിയുള്ള കുടുബ സംഗമവും ന്യൂനപക്ഷ വോട്ട് ഏകീകരിയ്ക്കാൻ ഇടയാക്കും.
ഹരിപ്പാട്ട് യു.ഡി.എഫ് നേട്ടമുണ്ടാക്കും
ഹരിപ്പാട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഹരിപ്പാട് മണ്ഡലത്തിൽ യു.ഡി.എഫിനാണ് മുൻതൂക്കം. ഇടതു മുന്നണിയും വലിയ പ്രതീക്ഷയിലാണ്. വേനൽ ചൂടിനേക്കാൾ വലിയ മത്സര ചൂടാണ് മണ്ഡലത്തിൻ അനുഭവപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു കോട്ടകളെല്ലാം തകർന്നടിഞ്ഞപ്പോഴും ഇടതുമുന്നണിയുടെ അഭിമാനം കാത്ത് ഇളകാതെ നിന്നത് ആലപ്പുഴയായിരുന്നു. അന്നും ഹരിപ്പാട് യു.ഡി.എഫിനെ കൈവിട്ടിരുന്നില്ല. യു.ഡി.എഫ് സ്ഥാനാർഥി ഷനിമോൾ ഉസ്മാന് 5844 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലം നൽകി.
കെ.സി.വേണുഗോപാലിന്റെ സ്ഥാനാർഥിത്വം വലിയ ആവേശമാണ് പ്രവർത്തകരിൽ ഉണ്ടാക്കിയിരിക്കുന്നത്. യു.ഡി.എഫിന്റെ മുൻതൂക്കം തകർക്കാൻ ഇടതുമുന്നണി പരമാവധി പണിയെടുത്തിട്ടുണ്ട്. ഇടതുമുന്നണിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ പ്രചരണത്തിന് എത്തിയത് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ധീവര - നായർ-മുസ്ലിം വോട്ടുകളിൽ ഇപ്പോൾ വിള്ളൽ വീഴുമോ എന്നാണ് ഇടതുമുന്നണി ഉറ്റു നോക്കുന്നത്.
എൻ.ഡി.എ. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ധീവര സമുദായങ്ങളുടെ കൂടുതൽ വോട്ടുകൾ നേടിയാൽ അത് തങ്ങൾക്ക് അനുകൂലമാകും എന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. എസ്.എൻ.ഡി.പി. ശോഭാ സുരേന്ദ്രനെ പൂർണമായും തള്ളാതെയുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. ഇത് ഇടതുപക്ഷത്തിന് ആശങ്ക ഉയർത്തുന്നുണ്ട്.
അരൂരിൽ ഭരണവിരുദ്ധ വികാരം
അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് നേരിയ മുൻ തൂക്കത്തിന് സാധ്യത. മണ്ഡലത്തിലെ പ്രചാരണത്തിൽ എൽ.ഡി.എഫാണ് മുന്നിൽ. എൻ.ഡി.എ മൂന്നാം സ്ഥാനത്താണ്. എൽ.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനമാണ് പ്രചാരണ രംഗത്ത് മികവ് നൽകിയത്. എന്നാൽ സംസ്ഥാന ഭരണവിരുദ്ധ വികാരവും അമിതമായ വിലക്കയറ്റവും പൊതുവിതരണ സംവിധാനത്തിന്റെ തകർച്ചയും സർക്കാറിന്റെ ധൂർത്തും വോട്ടർമാരെ അകറ്റുന്നു.
കെ.സി.വേണുഗോപാലിന്റെ തിരിച്ചുവരവ് യു.ഡി.എഫ് ക്യാമ്പുകളിൽ വർധിച്ച പ്രതീക്ഷയ്ക്ക് വക നൽകുന്നു. ഗൗരിയമ്മയുടെ കാലശേഷം യു.ഡി.എഫ് തമ്മിലടിക്കാതെ മികച്ച പ്രവർത്തനം നടത്തിയിട്ടുള്ളപ്പോഴെല്ലാം വിജയിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിലേക്ക് ഉള്ള തെരഞ്ഞെടുപ്പിന് ശേഷം ആരിഫിന്റെ ഒഴിവിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്.
കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം അരൂർ തിരിച്ചുപിടിക്കാൻ ഇടയാക്കിയത് യു.ഡി.എഫിലെ അനൈക്യമായിരുന്നു. ഇത്തവണ ഐക്യതയോടെ പ്രവർത്തിക്കാൻ യു.ഡി.എഫിന് കഴിയുന്നു. അതോടെ അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിയുമെന്ന നിലയിലേക്ക് അവർ എത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ പോരാട്ടവീര്യമുള്ള സ്ഥാനാർഥിയെ ലഭിച്ചത് ആവേശം കൊള്ളിക്കുന്നതാണ്. വോട്ടിന്റെ ശതമാനം ഉയരുമെന്നല്ലാതെ അരൂരിൽ മേൽകൈ നേടാൻ കഴിയുന്ന നിലയിലേക്ക് അവർ എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.