തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ 5000 കിടക്ക സജ്ജമാക്കും
text_fieldsആലപ്പുഴ: തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കും. ജില്ലയിൽ 5000 കിടക്കകൾ ഒരാഴ്ചക്കകം സജ്ജീകരിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ തുടങ്ങിയവ കണ്ടെത്തി വേണ്ട സൗകര്യം ഏര്‍പ്പെടുത്തുന്നതിന് കലക്ടർ എ. അലക്സാണ്ടർ നിർദേശം നല്കി. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, നഗരസഭ-പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരുമായി വിഡിയോ കോൺഫറൻസിലൂടെ കലക്ടർ വിശദാംശങ്ങൾ ചർച്ച ചെയ്തു. ഓരോ പഞ്ചായത്തും 50 കിടക്കകൾ എങ്കിലും സ്ഥാപിക്കാന്‍ പര്യാപ്തമായ കെട്ടിടം കണ്ടെത്തണം.
ഏതെങ്കിലും പഞ്ചായത്ത് പരിധിയിൽ ഇതിനു ബുദ്ധിമുട്ട് ഉണ്ടായാൽ തൊട്ടടുത്ത ഒന്നോ രണ്ടോ പഞ്ചായത്തുകൾ ചേർന്ന് കെട്ടിടം കണ്ടെത്തണം.
ഹരിപ്പാട് താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നവര്‍ക്ക് നിലവിൽ ചികിത്സയുടെ അഭാവം നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്രവ പരിശോധനഫലം വരുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. രോഗപ്പകർച്ച കൂടുതലുള്ള പ്രദേശങ്ങളിൽ ഉള്ള ആളുകളുടെ സ്രവം എടുത്തു വേഗത്തിൽ ഫലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി പറഞ്ഞു.
ആശുപത്രികളിലെ ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന് എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിന് നല്‍കിയിട്ടുള്ള ശിപാര്‍ശയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ആർ. രാജേഷ് എം.എൽ.എ പറഞ്ഞു. ചേർത്തല ആശുപത്രി പൂട്ടിയ സാഹചര്യത്തിൽ മറ്റ് രോഗികള്‍ക്കുള്ള ചികിത്സക്കും കോവിഡ് ടെസ്റ്റിനും ബദല്‍ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു. തീരദേശങ്ങളിലും ലോക്ഡൗണ്‍ മൂലവും ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷ്യധാന്യക്കിറ്റ് അല്ലെങ്കിൽ സൗജന്യറേഷൻ ലഭ്യമാക്കണമെന്ന് യു. പ്രതിഭ എം.എൽ.എ ആവശ്യപ്പെട്ടു. ലോക്ഡൗണും കർശന നിയന്ത്രണവും കൊണ്ടുവന്നാൽ മാത്രമേ രോഗപ്രതിരോധ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂവെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ നടത്തുന്നതിനും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അധിക ഫണ്ട് പഞ്ചായത്തുകൾക്ക് ഉടൻ ലഭിച്ചേക്കുമെന്ന് കലക്ടർ പറഞ്ഞു.
പരിശോധനഫലത്തിനുള്ള കാത്തിരിപ്പ് 48 മണിക്കൂർ ആക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അഞ്ചു കിലോ റേഷൻ കൊടുക്കുന്നതിനുള്ള ഉത്തരവുകൾ ജില്ല സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ചിട്ടുള്ളതായും കലക്ടർ പറഞ്ഞു.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, സ്പെഷല്‍ ഓഫിസര്‍ തേജ് ലോഹിത് െറഡ്ഡി, ധനമന്ത്രിയുടെ പ്രതിനിധി കെ.ഡി. മഹീന്ദ്രന്, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.