പരിപാലനമില്ല; ആലാ പൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതി നശിക്കുന്നു
text_fieldsപൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതിപ്രദേശത്തെ കാടുകയറിയ ഇരിപ്പിടം
ചെങ്ങന്നൂർ: 3.42 കോടി മുടക്കി ആവിഷ്കരിച്ച ആലാ പൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതി നശിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിന് കരാറായിട്ടും പ്രവർത്തനം തുടങ്ങിയില്ല. പരിപാലനമില്ലാതെ പദ്ധതി പ്രതിസന്ധിയിലാണ്. പാർക്കിലെ തടാകത്തിൽ പായൽ നിറഞ്ഞു. നടപ്പാതകളും ഇരിപ്പിടങ്ങളും കാടുകയറി. സന്ദർശകർക്കുള്ള പെഡൽ ബോട്ടുകൾ വെള്ളത്തിൽ മുങ്ങി. സായാഹ്നം ചെലവിടാനും കുട്ടികൾക്ക് ഉല്ലസിക്കാനും ഇടമില്ലാത്ത ചെങ്ങന്നൂരുകാർക്ക് പ്രതീക്ഷയായാണ് പൂമലച്ചാലിൽ ഇക്കോ ടൂറിസം പദ്ധതി ഒരുങ്ങിയത്.
ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളുൾപ്പെടുന്ന പൂമലച്ചാലും പരിസരവും 23 ഏക്കർ വിസ്തൃതിയിലുള്ളതാണ്. ചാലിന്റെ 3 വശത്തും 250 മീറ്റർ വീതം നടപ്പാത, സ്റ്റീൽ ബാരിക്കേഡ്, സന്ദർശകർക്ക് വിശ്രമിക്കാൻ വശങ്ങളിൽ 10 ഷെൽട്ടറുകൾ, ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സൗകര്യം, മഴവിൽപാലം, ശുചിമുറികൾ, വെള്ളത്തിലേക്കിറങ്ങി നിൽക്കുംവിധം കഫെറ്റീരിയ, മ്യൂസിക്കൽ ഫൗണ്ടൻ, 100 മീറ്റർ നീളത്തിൽ േഫ്ലാട്ടിങ് ബ്രിഡ്ജ് എന്നിവയായിരുന്നു പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. ഇതിൽ പലതും ഇനിയും പൂർത്തിയായില്ല.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ജനങ്ങൾക്കായി തുറന്നുകൊടുത്തില്ല. പാർക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമീകരണങ്ങൾ നടക്കുന്നതിനാൽ പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. പ്രതിഷേധമുയർന്നതോടെ പാർക്ക് തുറന്നത്.
നടത്തിപ്പവകാശം കരാർ നൽകാത്തതിനാലും ടിക്കറ്റ് നിരക്ക് നിശ്ചയിക്കാത്തതുമാണ് പാർക്ക് തുറക്കാത്തതിനുള്ള കാരണമായി അധികൃതർ അന്ന് പറഞ്ഞത്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി കോഴിക്കോട് സ്വദേശി കരാറെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പാർക്കിന്റെ അവസ്ഥക്ക് മാറ്റമില്ല. ഓണത്തിന് മുമ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കുമെന്നതായിരുന്നു പ്രഖ്യാപനം. നിലവിൽ പെഡൽ ബോട്ടുകളെല്ലാം വെള്ളത്തിൽ മുങ്ങിയനിലയിലാണ്. വെള്ളത്തിലേക്കിറങ്ങി നിൽക്കും വിധം നിർമിച്ചിരിക്കുന്ന കഫെറ്റീരിയുടെ പലകകൾ ഇളകിത്തുടങ്ങി. രാവിലെയും വൈകുന്നേരങ്ങളിലും എത്തുന്നവർ ഭയത്തോടെയാണ് ഇവിടെ സമയം ചെലവഴിക്കുന്നത്. നടപ്പാതയും ഇടിപ്പിടങ്ങളും കാടുകയറിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
മുൻ എം.എൽ.എ അഡ്വ. കെ.കെ. രാമചന്ദ്രൻനായരുടെ പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് പരിപാലന ചുമതല. നികുതിബാധ്യതക്കുശേഷമുള്ള ലാഭത്തിന്റെ 50 ശതമാനം വീതം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനും ആലാ ഗ്രാമപഞ്ചായത്തിനും ലഭിക്കുമെന്നായിരുന്നു ധാരണ. എന്നാൽ, പാർക്ക് നടത്തിപ്പ് സംബന്ധിച്ച് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഒരു അറിയിപ്പും ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നൽകിയിട്ടില്ലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

