ഇത്തവണയും ആരും ചേർന്നില്ല; വെട്ടിക്കോട് ഗവ. സ്കൂളിൽ കുട്ടികളെ കാത്ത് അധ്യാപകർ
text_fieldsവെട്ടികോട് ഗവ. സ്കൂൾ ( ഫയൽ ചിത്രം)
കായംകുളം: തുടർച്ചയായി രണ്ടാംവർഷവും ഒരാളും എത്താതിരുന്നതിനെ തുടർന്ന് പ്രവേശനോത്സവം ഇല്ലാതെ വെട്ടിക്കോട് ഗവ. സ്കൂൾ. മൂന്ന്, നാല് ക്ലാസുകളിൽ ഓരോ കുട്ടികൾ വീതമുള്ള ഇവിടെ ആകെ രണ്ട് കുട്ടികളാണ് പഠിക്കുന്നത്. ഇവർക്കായി രണ്ട് അധ്യാപകരാണ് ഇത്തവണ ഉള്ളത്. ഹെഡ്മിസ്ട്രസ് കഴിഞ്ഞദിവസം വിരമിച്ചു. പട്ടികജാതി വിഭാഗക്കാർ മാത്രമുള്ള സ്‌കൂളിൽ വിടുന്നതിന് മറ്റ് വിഭാഗങ്ങൾ അയിത്തം കാട്ടുന്നതാണ് കറ്റാനം വെട്ടിക്കോട് ഗവ. എൽ.പി സ്കൂളിൽ കുട്ടികൾ എത്താത്തതിന് കാരണം.
രണ്ടുവർഷം മുമ്പ് ഒന്നാം ക്ലാസിലേക്ക് ഒരാൾ വന്നപ്പോൾ ഇവിടെ ആഘോഷപൂർവം പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൂടുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്തിലാണ് ഒന്നാം ക്ലാസിലേക്ക് ‘ഒരാളുമില്ലാതെ’ വന്നതെന്നാണ് ശ്രദ്ധേയം. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഉന്നമനവും പഠന സൗകര്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായി തുടങ്ങിയ സ്കൂളാണ് അൺ എയ്ഡഡ് സംസ്കാരത്തിന് മുന്നിൽ അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയിരിക്കുന്നത്. 1962ൽ കുറവ സമുദായത്തിൽപെട്ട മാണിപ്പശേരി കൊച്ചങ്കരന്റെ വീട്ടുമുറ്റത്ത് ‘മന്ദിരം’ എന്ന പേരിലാണ് സ്കൂളിന് തുടക്കം കുറിക്കുന്നത്.
അധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന കല്ലൂർ കരുണാകരൻപിള്ള 50 സെൻറ് സ്ഥലം വിട്ടുനൽകിയതോടെ സ്കൂളിന് സ്വന്തം കെട്ടിടമായി. പിന്നീട് നൂറ് കണക്കിന് കുട്ടികളുമായി വികസിച്ചു. 1990 കളിൽ അൺ എയ്ഡഡ് സംസ്കാരം കടന്നുവന്നതോടെയാണ് സ്കൂളിന്റെ തകർച്ച തുടങ്ങുന്നത്. ഓരോ സമുദായവും സ്വന്തമായി സ്കൂൾ തുറന്നതോടെ സർക്കാർ സ്കൂളിന്റെ പട്ടികജാതി അസ്ഥിത്വം അണിയറയിൽ ചർച്ചയാകുകയായിരുന്നു. ഇതോടെ പട്ടികജാതിക്കാർ മാത്രമായ വിദ്യാലയമായി ഇത് മാറി. ഇതിന് നൂറുവാര അകലെയായി ഇംഗ്ലീഷ് മീഡിയം സ്കൂളകുൾ കൂണുപോലെ മുളച്ചുപൊന്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

