പൊലീസിലെ ജീവകാരുണ്യ പ്രവർത്തകൻ പടിയിറങ്ങുന്നു
text_fieldsകായംകുളം: പൊലീസ് ജീവിത കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ജാഫർ ഖാൻ സർവീസിൽ നിന്നും പടിയിറങ്ങുന്നു. കുറത്തികാട് സ്റ്റേഷനിൽ നിന്നും സബ്ബ് ഇൻസ്പെക്ടറായാണ് സർവീസ് ജീവിതം അവസാനിപ്പിക്കുന്നത്.
കായംകുളം, കരീലക്കുളങ്ങര, വള്ളിക്കുന്നം, തൃക്കുന്നപ്പുഴ എന്നീ സ്റ്റേഷനുകളിലും ജോലി ചെയ്തിരുന്നു. പ്രളയ കാലത്ത് ചെങ്ങന്നൂരിൽ നടത്തിയ സേവനം ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് ലോക്ക് ഡൗൺ കാലയളവിൽ നാട്ടുകാരുടെ സഹായത്തോടെ ഭക്ഷ്യ കിറ്റുകളും മരുന്നുകളും എത്തിക്കുവാൻ ഏതു സമയവും സജീവമായിരുന്നു. സൗമ്യതയുള്ള സമീപനവും ഇദ്ദേഹത്തെ വേറിട്ട് നിർത്തിയിരുന്നു. ആർക്കും ഏത് സമയവും സമീപിക്കാവുന്ന സമീപനവും പ്രത്യേകതയായിരുന്നു.
വിരമിച്ച ശേഷം സാമുഹ്യ സേവന മേഖലയിൽ പ്രവർത്തിക്കാനാണ് താൽപ്പര്യം. ഭാര്യ ഷൈനി , മകൾ റൈഹാൻ ഖാൻ . മരുമകൻ അബ്ദുൽ ലത്തീഫ് എന്നിവരുടെ പിന്തുണയാണ് സേവന മേഖലയിലെ കരുത്തെന്ന് ജാഫർ ഖാൻ പറഞ്ഞു. ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലളിതമായ ചടങ്ങുകളോടെയാണ് തിങ്കളാഴ്ച സർവീസ് ജീവിതത്തോട് വിട പറയുന്നത്.