വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ
text_fieldsകായംകുളം: വാടകക്ക് എടുത്ത വാഹനങ്ങൾ മറിച്ച് വിൽക്കുന്ന കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. ചേരാവള്ളി സിയാദ് മൻസിലിൽ അബ്ദുൾ വാഹിദാണ് (46) പിടിയിലായത്. കീരിക്കാട് കണ്ണമ്പള്ളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്യാസ് കുഞ്ഞിന്‍റെ ക്വാളിസ് വാഹനം വാടകക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുള്ള മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ വാങ്ങിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
രണ്ടാം പ്രതി ചേരാവള്ളി കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ റഷീദ് നേരത്തേ പിടിയിലായിരുന്നു. ഒന്നാം പ്രതിയായ കായംകുളം എം.എസ്.എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്.
കായംകുളം ഭാഗത്ത് നിന്നും വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് പത്തനാപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ പണയം വെച്ചതുൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജ വിൽപന കരാറുണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള റാക്കറ്റിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

