ദേശീയപാത വികസനം; പ്രശ്നങ്ങൾ വിദഗ്ധസമിതി പരിശോധിക്കും
text_fieldsകായംകുളം/ആലപ്പുഴ: കായംകുളത്തെ ദേശീയപാത വികസനത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ആശങ്കകളും സർക്കാർ തലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സർവകക്ഷി യോഗത്തിൽ ധാരണ.
അഡ്വ. എ.എം. ആരിഫ് എം.പി മുൻകൈയെടുത്ത് കലക്ടറേറ്റിൽ വിളിച്ച യോഗത്തിലാണ് തീരുമാനം. തൂണുകളിലെ ഉയരപ്പാത നിർമ്മിക്കാൻ സാങ്കേതികമായി സാധിക്കില്ലെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.
ഈ ആവശ്യം ഉന്നയിച്ച് 2023 ജൂൺ 17ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ കത്തിന് മറുപടി നൽകാൻ അതോറിറ്റി ഇതുവരെ തയാറായിട്ടില്ല എന്ന് എം.പി കുറ്റപ്പെടുത്തി. ജനപ്രതിനിധികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ദേശീയപാത വികസനത്തിന്റെ രൂപരേഖ നൽകിയിട്ടില്ലെന്ന് അഡ്വ. യു. പ്രതിഭ എം.എൽ.എ വ്യക്തമാക്കി. പാത നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും എം.എൽ.എ മുന്നോട്ടുവച്ചു. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് സമീപവും ഒ.എൻ.കെ ജംഗ്ഷനു സമീപവും നിർദ്ദേശിച്ചിരിക്കുന്ന അടിപ്പാതകൾ ഗതാഗതത്തിന് പര്യാപ്തമാകില്ല.
കൂടുതൽ ഇടങ്ങളിലൂടെ പ്രവേശനമാർഗ്ഗം സാധ്യമാകുന്ന തരത്തിൽ ഉയരപ്പാതയാണ് പരിഹാരമെന്ന പൊതുവികാരമാണ് ഉയർന്നത്. ഇതേതുടർന്നാണ് ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ അടിയന്തര വിശദീകരണം തേടുന്നതിനും വിദഗ്ധസമിതിയുടെ പരിഗണനക്ക് വിടാനുമുള്ള തീരുമാനം അധ്യക്ഷത വഹിച്ച കലക്ടർ ജോൺ സാമുവൽ അറിയിച്ചത്. നിലവിലെ സർവ കക്ഷി യോഗത്തിന്റെ തീരുമാനങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ദേശീയ പാത അതോറിറ്റിക്ക് കത്ത് നൽകും. ഏഴ് ദിവസത്തിനകം ഇതു സംബന്ധിച്ച വിശദീകരണം ഉൾപ്പടെ ഉന്നത തല സമിതി തീരുമാനിക്കണമെന്ന് കാട്ടി സർക്കാരിലേക്ക് അയക്കുമെന്നും കലക്ടർ അറിയിച്ചു.
എച്ച്. സലാം എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി. ശശികല, എ.ഡി.എം.എസ്. സന്തോഷ്കുമാർ, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എച്ച്. ബാബു ജാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഷാജഹാൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പാലമുറ്റത്ത് വിജയകുമാർ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം എ. അജികുമാർ, ലീഗ് മണ്ഡലം പ്രസിഡന്റ് എ. ഇർഷാദ്, എൻ.സി.പി ജില്ല പ്രസിഡന്റ് സാദത്ത് ഹമീദ്, സി.പി.എം ജില്ല കമ്മിറ്റി അംഗം ഷേക് പി. ഹാരിസ്, സമര സമിതി ഭാരവാഹികളായ ആയിരത്ത് അബ്ദുൽ ഹമീദ്, ദിനേശ് ചന്ദന, ഹരിഹരൻ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.