കരിപ്പുഴ-മലയൻ കനാലുകൾ മാലിന്യ വാഹിനി; സംസ്കരണ പദ്ധതി പ്രവർത്തനരഹിതം
text_fieldsനഗരത്തിൽ കരിപ്പുഴ തോട്ടിൽ കനിസാക്കടവ് പാലത്തിന് സമീപം തള്ളിയ മാലിന്യ ശേഖരം
കായംകുളം: നഗരത്തിന് സൗന്ദര്യം നൽകുന്ന കരിപ്പുഴ തോടും മലയൻ കനാലുമൊക്കെ മാലിന്യനിക്ഷേപങ്ങളിലുടെ രോഗവാഹിനിയായി ഒഴുകാൻ തുടങ്ങിയിട്ട് കാലങ്ങളായി. നഗരത്തിൽ സംസ്കരണപദ്ധതി ഇല്ലാത്തതിനാൽ മാലിന്യങ്ങൾ ഇരുളിന്‍റെ മറവിൽ ജലാശയങ്ങളിലേക്കും വഴിയോരങ്ങളിലും തള്ളുകയാണ്. മത്സ്യ-മാംസ അവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യം, അറവുശാല മാലിന്യം, ഓഡിറ്റോറിയ മാലിന്യം, ഇറച്ചികോഴി അവശിഷ്ടങ്ങൾ, കക്കൂസ് മാലിന്യം എന്നിവ പല ഭാഗത്തും കുന്നുകൂടി നഗരം ചീഞ്ഞുനാറുന്ന സ്ഥിതിയിലാണ്. കോടികൾ മുടക്കിയ സംസ്കരണ പദ്ധതി കഴിഞ്ഞ കൗൺസിലിന്റെ അവസാനകാലത്ത് ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവർത്തിപ്പിക്കാനായിട്ടില്ല.
നഗരത്തിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം പൂർത്തീകരിച്ചെങ്കിലും പ്രവർത്തിപ്പിച്ച് കാണിക്കുന്നതിൽ കരാർ കമ്പനി വീഴ്ച വരുത്തിയതാണ് നഗരം നേരിടുന്ന പ്രധാന പ്രതിസന്ധി. 23-ാം വാർഡിൽ നാലര ഏക്കർ സ്ഥലത്ത് മൂന്നര കോടി രൂപ ചെലവിലാണ് പ്ലാന്റ് പൂർത്തീകരിച്ചിട്ടുള്ളത്.
വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റുന്ന പദ്ധതിയാണിതെന്നായിരുന്ന് വാഗ്ദാനം. ദിവസേന ആറ് ടൺ ജൈവ മാലിന്യം സംസ്കരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴികെയുള്ള മുഴുവൻ ജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ ശേഷിയുള്ള യന്ത്ര സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ തന്നെ ആദ്യത്തെ മെക്കനൈസഡ് മാലിന്യ സംസ്കരണ പ്ലാന്റ് എന്ന വിശേഷണത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതി ഏഴുമാസമായിട്ടും അടഞ്ഞുതന്നെ കിടക്കുകയാണ്.
മുരുക്കുംമൂട്ടിലെ നിക്ഷേപ കേന്ദ്രത്തിന്റെ പരിമിതി മറികടക്കാനാണ് ഇതിന് സമീപത്തായി നാല് ഏക്കർ സ്ഥലം വാങ്ങി പുതിയ സംസ്കരണ പദ്ധതി സ്ഥാപിച്ചത്. പതിറ്റാണ്ടുകൾ മുമ്പ് തുടങ്ങിയ പദ്ധതിക്ക് മാറിവരുന്ന ഭരണക്കാരുടെ ഭാവനയനുസരിച്ച് മാറ്റം വന്നതാണ് തുടക്കത്തിൽ തടസമായത്. പദ്ധതി പ്രവർത്തിപ്പിച്ച് കാണിച്ചാൽ മാത്രമേ ബാക്കി തുക നൽകാൻ കഴിയുവെന്നാണ് നഗരസഭ നിലപാട്. ഇതിന് കമ്പനി തയാറാകാത്തത് ദുരൂഹത സൃഷ്ടിക്കുകയാണ്. അതേസമയം നഗരത്തിലാകട്ടെ മിക്കഭാഗത്തും മാലിന്യങ്ങൾ കുന്നുകൂടുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

