ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ ഹൗസ് ബോട്ടുകൾ/ശിക്കാര വള്ളങ്ങൾ ഓടാൻ ജില്ല കലക്ടർ എ. അലക്സാണ്ടർ അനുമതി നൽകി. കോവിഡ് പ്രതിരോധ കുത്തിെവപ്പെടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഹൗസ് ബോട്ടുകളിൽ/ശിക്കാര വള്ളങ്ങളിൽ എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്. എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകൾ/ ശിക്കാര വള്ളങ്ങൾ യാത്രക്ക് സജ്ജമാക്കാൻ പാടുള്ളു. ഇതിലേക്ക് യൂസർ ഫീ ഒരു ഹൗസ് ബോട്ടിന് ഒരുദിവസം 100 രൂപയും ഒരു ശിക്കാരവള്ളത്തിന് 20 രൂപ എന്ന ക്രമത്തിലും ഡി.ടി.പി.സിക്ക് കൈമാറേണ്ടതാണ്. പുന്നമട ഫിനിഷിങ് പോയൻറ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നുമാത്രം ബോർഡിങ് പാസ് ഡി.ടി.പി.സി മുഖേന വിതരണം ചെയ്യും.
എല്ലാ മാനദണ്ഡങ്ങളും പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമേ ബോർഡിങ് പാസുകൾ അനുവദിക്കാൻ പാടുള്ളൂ. യാത്രക്ക് ബോർഡിങ് പാസില്ലാതെ ഒരുകാരണവശാലും ഹൗസ്ബോട്ടുകൾ സർവിസ് നടത്താൻ അനുവദിക്കില്ല.
ശിക്കാരവള്ളങ്ങൾക്കായുള്ള ബോർഡിങ് പാസ് ഡി.ടി.പി.സി ഓഫിസിൽനിന്ന് വിതരണം ചെയ്യേണ്ടതാണ്. ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി.സി.യു 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ഏർപ്പാട് ചെയ്യണം.
ഉത്തരവുകൾ ലഘിക്കുന്നവർക്കെതിരെ 2005 ദുരന്തനിവാരണ നിയമം, 2021ലെ സാംക്രമിക രോഗങ്ങൾ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവി, സെക്രട്ടറി, ഡി.ടി.പി.സി, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം, പോർട്ട് ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.