കനത്തമഴ; ആലപ്പുഴയിൽ 586 വീട് തകർന്നു
text_fieldsആലപ്പുഴ: അതിതീവ്രമഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ ജില്ലയിൽ വീണ്ടും കനത്തനാശം. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും ജില്ലയിൽ 586 വീടുകൾ തകർന്നു. 22 വീടുകൾ പൂർണമായും നശിച്ചു. അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലാണ് ഏറെയും നാശം. കുട്ടനാട്ടിൽ അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായി നശിച്ചു. കാർത്തികപ്പള്ളിയിൽ 92 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു.
അമ്പലപ്പുഴ താലൂക്കിൽ 12 വീടുകൾ പൂർണമായും 362 വീടുകൾ ഭാഗികമായും നശിച്ചു. മാവേലിക്കരയിൽ 21 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചേർത്തല താലൂക്കിൽ 40 വീടുകൾ ഭാഗികമായും ഒരു വീടും പൂർണമായും തകർന്നു. ചെങ്ങന്നൂർ താലൂക്കിൽ 16 വീടുകൾ ഭാഗികമായി തകർന്നു. മാന്നാർ വില്ലേജിൽ ഒരുകിണർ ഇടിഞ്ഞുതാഴ്ന്നു. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും വ്യാപകമായി നിലംപൊത്തി.
ജില്ലയിൽ 19 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 122 കുടുംബത്തിലെ 359പേരെ മാറ്റിപ്പാർപ്പിച്ചു. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 2 ഡി ടൈപ് ക്യാമ്പുകളുടെ പ്രവർത്തനം ആരംഭിച്ചു. ഇവർക്ക് മാവേലിക്കര, ചേർത്തല, കോടംതുരുത്ത് എന്നിവിടങ്ങളിൽ തുറന്ന ക്യാമ്പിൽ 14പേരുണ്ട്. നീലംപേരൂർ പഞ്ചായത്തിലെ കോവിഡ് പരിശോധനകേന്ദ്രമായ നാരകത്തറ പി.എച്ച്.സിയിൽ വെള്ളം കയറി. കനത്തമഴയിൽ തീരദേശ മേഖലയിൽ കടൽക്ഷോഭത്തിൽ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി നിരവധി വീടുകളും റോഡുകളും വെള്ളത്തിൽ മുങ്ങി.
കടക്കരപ്പള്ളി, പട്ടണക്കാട്, അന്ധകാരനഴി, ഒറ്റമശ്ശേരി, ചേന്നവേലി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, നീർക്കുന്നം, പുറക്കാട്, ആറാട്ടുപുഴ ഭാഗങ്ങളിലാണ് അതിരൂക്ഷ കടൽക്ഷോഭമുണ്ടായത്. ഇതിനൊപ്പം വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയും കൃഷിനാശവും ഏറെയുണ്ടായി. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ കരകൃഷിയായ വാഴ, പപ്പായ, പച്ചക്കറി എന്നിവ പൂർണമായും നശിച്ചു. ശനിയാഴ്ച രാത്രിയിലെ കനത്തമഴക്കൊപ്പം കിഴക്കൻ വെള്ളത്തിെൻറ വരവിലും കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നതാണ് കാരണം. ഇതിനൊപ്പം താഴ്ന്നപ്രദേശങ്ങൾ പുർണമായും വെള്ളത്തിലായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിെൻറ പലഭാഗത്തും വെള്ളംകയറി. ഗതാഗതം നേരിയതോതിൽ തടസ്സപ്പെട്ടു. വലിയവാഹനങ്ങൾക്ക് മാത്രമാണ് സഞ്ചരിക്കുന്നത്. ആലപ്പുഴ നഗരത്തിലും സമീപപ്രദേശങ്ങളിലെയും വീടുകൾക്ക് മുകളിലും റോഡുകളിലും വീണ വന്മരങ്ങൾ ദുരന്തനിവാരണ സേനയുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ മുറിച്ചുമാറ്റി. ആലപ്പുഴ എസ്.പി ഓഫിസിലും മരംവീണു.
കഴിഞ്ഞദിവസത്തെ കാറ്റിൽ വ്യാപകമായി വൈദ്യുതിത്തൂണുകൾ നിലംപൊത്തി ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതിയെത്തിയത് നേരിയ ആശ്വാസമായി. അതേസമയം, നൂനമർദത്തിൽ ശക്തിയായ കാറ്റ് തുടരുന്നതിനാൽ ജനം ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ മാസം 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മീ.വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ മുൻകൂട്ടി ബന്ധപ്പെട്ട് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുള്ള അപകടം ശ്രദ്ധയിൽെപട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 നമ്പറിൽ വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.