ഗുണ്ടകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; എട്ടുപേർക്ക് പരിക്ക്
text_fieldsഅരൂർ: അരൂരിൽ ഗുണ്ട സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ എട്ടുപേർക്ക് പരിക്കേറ്റു. 10 അംഗ സംഘത്തിലെ എട്ടുപേരെ അരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേർ കടന്നുകളഞ്ഞു. പരിക്കേറ്റവരെല്ലാം ഗുണ്ടകളാണ്. ഇരുസംഘങ്ങളും മദ്യലഹരിയിൽ ഏറ്റുമുട്ടുകയായിരുന്നുവെന്ന് അരൂർ പൊലീസ് പറഞ്ഞു.
അരൂർ ശ്മശാനം റോഡിൽ രാത്രിയായിരുന്ന സംഭവം. ഇരുകൂട്ടരും ഒന്നിച്ച് മദ്യപിച്ചപ്പോൾ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വടിവാളും മഴുവും ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലപാതകശ്രമം ഉൾപ്പെടെ രണ്ടു കേസ് പൊലീസ് രജിസ്റ്റർ ചെയ്തു. വധശ്രമക്കേസിൽ ആറുപേരെയും മനഃപൂർവമല്ലാത്ത നരഹത്യശ്രമ കേസിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.അരൂർ സ്വദേശികളായ വലിയപറമ്പിൽ അഗസ്റ്റിൽ ജെറാൾഡ് (29), കാരക്കാപറമ്പിൽ ഷാനു (30), കല്ലറയ്ക്കൽ വീട്ടിൽ സ്റ്റേജോ (30), കല്ലറയ്ക്കൽ വീട്ടിൽ ബിഫിൻ (27), വടക്കേചിറ വീട്ടിൽ അജ്മൽ (29), ആൽഡ്രിൻ (36) എന്നിവരെ കൊലപാതകശ്രമ കേസിലും വേഴക്കാട്ടു വീട്ടിൽ രാജേഷ് (41), വെളുത്തെടുത്ത് വീട്ടിൽ നിർമൽ (34) എന്നിവരെ മനഃപൂർവമല്ലാത്ത നരഹത്യശ്രമ കേസിലുമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ട സംഘങ്ങൾക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. സബ് ഇൻസ്പെക്ടർ അനിൽകുമാർ എൽദോസ്, സജുലാൽ, പൊലീസ് ഉദ്യോഗസ്ഥരായ വിജേഷ്, നിതീഷ്, ശ്രീജിത്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

