വ്യാജരേഖകളുമായി ശ്രീലങ്കൻ യുവതി പിടിയിൽ
text_fieldsആലപ്പുഴ: വ്യാജ രേഖകളുമായി ആലപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ ശ്രീലങ്കൻ യുവതിയെ പൊലീസ് പിടികൂടി. ഇപ്പോൾ കാനഡയിൽ താമിക്കുന്ന ശ്രീലങ്കയിലെ ജാഫ്ന സ്വദേശി നിക്ഷലയാണ് പുന്നമടയിലെ റിസോർട്ടിൽ കുടുംബവുമൊത്ത് താമസിക്കുന്നതിനിടെ പിടിയിലായത്.
ശ്രീലങ്കയിൽനിന്ന് അഭയാർഥിയായാണ് കാനഡയിൽ പോയത്. അവിടെ സെയിൻസ് ഗേളായാണ് ജോലി നോക്കുന്നത്. കാനഡയിൽ ഇവർക്ക് പെർമനന്റ് റസിഡൻസി ലഭിച്ചിട്ടുണ്ട്. ആറുമാസം കൂടി കഴിഞ്ഞാൽ ഇവർക്ക് കനേഡിയൻ പൗരത്വം ലഭിക്കുമായിരുന്നു. ഭർത്താവും മക്കളും ശ്രീലങ്കയിൽ തന്നെയാണ് താമസം. മകന്റെ പിറന്നാൾ ജൂലൈ 24നാണ്. അഭയാർഥിയായി കാനഡയിൽ പോയതിനാൽ ഇവർക്ക് തിരികെ ശ്രീലങ്കയിൽ പ്രവേശിക്കാൻ കഴിയില്ല.
അതിനാൽ പിറന്നാൾ ആഘോഷിക്കാൻ ബന്ധുക്കളോട് ഇന്ത്യയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഭർത്താവും മക്കളും അടങ്ങുന്ന ഒമ്പതംഗസംഘം ബംഗളൂരു വഴി ആലപ്പുഴയിൽ എത്തി.
കാനഡയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടയതിനാൽ നേപ്പാൾ വഴിയാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്. റോഡുമാർഗമാണ് യുവതി ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തിയത്. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നോർത് പൊലീസ് ഇവർ താമസിക്കുന്ന റിസോർട്ടിൽ പരിശോധന നടത്തി.
യുവതിയുടെ കൈയിൽനിന്ന് വ്യാജ പാൻ കാർഡും ആധാർ കാർഡും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര വനിത ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

