ജില്ല പഞ്ചായത്ത് ബജറ്റ്; ശുചിത്വ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍
text_fieldsപ്രസിഡന്റ് കെ.ജി രാജേശ്വരിയും വൈസ് പ്രസിഡന്റ്
എൻ.എസ് ശിവസാദും ചേർന്ന് ബജറ്റ് പ്രകാശനം ചെയ്യുന്നു
ആലപ്പുഴ: ശുചിത്വം, ആരോഗ്യം, കുടുംബശ്രീ, അതിദരിദ്രര്‍ക്കുള്ള ഭവന നിര്‍മാണം, ഭിന്നശേഷിക്ഷേമം, വനിത-ശിശു ആരോഗ്യം എന്നിവക്ക് പ്രാധാന്യം നല്കി 2024-25 വര്‍ഷത്തെ ജില്ല പഞ്ചായത്ത് ബജറ്റ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദാണ് ‘സമൃദ്ധി’ എന്ന് പേരിട്ട ബജറ്റ് അവതരിപ്പിച്ചത്. ആകെ 115,09,92,208 രൂപ വരവും 114,58,34,006 രൂപ ചെലവും 51,58,202 രൂപ നീക്കിയിരിപ്പുമുണ്ട്. പുതുതായി വലിയ പദ്ധതികൾ ഒന്നും വിഭാവന ചെയ്തിട്ടില്ല.
ശുചിത്വ മേഖലയിലെ പ്രധാന പദ്ധതികള്‍ക്കായി 7.6 കോടിയും ആരോഗ്യ രംഗത്തെ പ്രധാന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 8.26 കോടിയും വകയിരുത്തി.
മുന്‍കാല ബജറ്റുകളിലെ 95 ശതമാനം കാര്യങ്ങളും നടപ്പാക്കാനായതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. താഹ, ബിനു ഐസക് രാജു, ജില്ല പഞ്ചായത്തംഗം കെ.ജി. സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷത്തെ രണ്ട് അംഗങ്ങളും ബജറ്റ് അവതരണത്തിന് എത്തിയില്ല.
ഭിന്നശേഷി റിഹാബിലിറ്റേഷന്‍ സെന്റര്‍ പദ്ധതിക്ക് മൂന്നു കോടി
ഭിന്നശേഷി വ്യക്തികള്‍, ട്രാന്‍സ്ജെന്‍ഡര്‍, എച്ച്.ഐ.വി. ബാധിതര്‍, ചലനശേഷി നഷ്ടപ്പെട്ടവര്‍, വയോജനങ്ങള്‍, അർബുദബാധിതർ എന്നിങ്ങനെ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനാണ് ബജറ്റ്. ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപയാണ് മാറ്റിവെച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് റിഹാബിലിറ്റേഷന്‍ സെന്റര്‍ പദ്ധതിയായ ലക്ഷ്യക്ക് മൂന്ന് കോടി, കാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യ, ആശാവര്‍ക്കര്‍മാര്‍ക്ക് ഇരുചക്രവാഹനം സബ്സിഡി നിരക്കില്‍ നല്കുന്ന കരുതല്‍ പദ്ധതിക്ക് ഒരു കോടി രൂപ എന്നിങ്ങനെ മാറ്റിവെച്ചിട്ടുണ്ട്.
വൃദ്ധരും കാന്‍സര്‍ രോഗികളുമായ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പോഷകാഹാരം നല്കാൻ നിറവ് പദ്ധതി, എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകഹാരം നല്കാൻ 60 ലക്ഷം രൂപയുടെ പാഥേയം പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സാമൂഹ്യ സുരക്ഷയും തൊഴില്‍ പരിശീലനവും നല്കുന്ന പദ്ധതി എന്നിവയും ബജറ്റില്‍ ഇടം നേടി.
ഓരോ മേഖലയിലെയും പ്രധാന പദ്ധതികളും നീക്കിവെച്ച തുകയും
- പട്ടികജാതി കോളനികളുടെ സമഗ്ര വികസനം-5.75 കോടി
- സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം- 7 കോടി
- കാര്‍ഷികമേഖലയിലെ ശ്രദ്ധ പതിപ്പിക്കേണ്ട പദ്ധതികൾ- 2.85 കോടി
- ദാരിദ്ര്യ ലഘൂകരണം- 1.08 കോടി
- മത്സ്യബന്ധന മേഖലയിലെ പ്രധാന പദ്ധതികൾ- 1.05 കോടി
- ക്ഷീരവികസന മേഖലയില്‍ പാല് സബ്സിഡി- 50 ലക്ഷം
- ക്ഷീരസംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട്- 40 ലക്ഷം
- എം.ജി.എന്‍.ആര്.ഇ.ജി.എസ്. സംയോജിപ്പിച്ച് തീറ്റപ്പുല്‍ കൃഷി വ്യാപനം- 10 ലക്ഷം
- പൊതുജലാശയങ്ങള്‍ ആഴം കൂട്ടി സംരക്ഷിക്കാൻ- ഒരു കോടി
- ജില്ല ഹോമിയോ ആശുപത്രി മാലിന്യ സംസ്കരണം- 15 ലക്ഷം
- മാവേലിക്കര ജില്ല ആശുപത്രി ബയോമെഡിക്കല്‍ മാലിന്യ നിര്‍മാർജനം- 10 ലക്ഷം
- ചെങ്ങന്നൂര്‍ ജില്ല ആശുപത്രി ബയോമെഡിക്കല്‍ മാലിന്യ നിര്‍മാർജനം-8 ലക്ഷം
- ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ പ്രോജക്ട് വിഹിതം- 20 ലക്ഷം
- 2023-24 വര്‍ഷ പദ്ധതികൾ- 2.34 കോടി
- കുടിവെള്ളവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങൾ- 3 കോടി
- സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആര്.ഒ.പ്ലാന്റ് സ്ഥാപിക്കാൻ- 73.46 ലക്ഷം
- ചെങ്ങന്നൂര്‍ ജില്ല ആശുപത്രി സെക്കന്‍ഡറി പാലിയേറ്റീവ് കെയർ- 85 ലക്ഷം
- ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ വാങ്ങാൻ- 50 ലക്ഷം
- ലാപറോസ്കോപ്പി മെഷീൻ-25 ലക്ഷം
- അര്‍ബുദ ചികിത്സ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ വാങ്ങാൻ- 25 ലക്ഷം
- ഡയാലിസിസ് യൂനിറ്റിന്- 40 ലക്ഷം
- ജില്ല ആയുര്‍വേദ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങൽ- 80 ലക്ഷം
- മാവേലിക്കര ജില്ല ആശുപത്രി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങൾക്ക്- 25 ലക്ഷം
- കൂടു മത്സ്യകൃഷി 10 ലക്ഷം
- മത്സ്യബന്ധന സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട്-10 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

