കയർതൊഴിലാളി ക്ഷേമനിധി ബോർഡിന് ദുരിതകാലം; പുതിയ പദ്ധതികളില്ല
text_fieldsആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ദുരിതകാലം. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന പുതിയ പദ്ധതികളില്ല. 1987ൽ കേരളത്തിലെ ആദ്യവനിത മന്ത്രിയായ കെ.ആർ. ഗൗരിയമ്മയാണ് ആലപ്പുഴ കേന്ദ്രമാക്കി ബോർഡ് രൂപവത്കരിച്ചത്. ആലപ്പുഴ, ചിറയൻകീഴ്, കൊല്ലം, തൃക്കുന്നപ്പുഴ, ചേർത്തല, തുറവൂർ, വൈക്കം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഉൾപ്പെടെ 50 സ്ഥിരം ജീവനക്കാരും 10 താൽക്കാലിക ജീവനക്കാരുമാണുള്ളത്.
82,931 പേരാണ് ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളത്. 79,767 പെൻഷൻകാരുമുണ്ട്. തൊഴിലാളി വിഹിതം-156 ലക്ഷം, കയറ്റുമതി-23 ലക്ഷം, തൊഴിലുടമ-38 ലക്ഷം, സർക്കാർ വിഹിതം-50 ലക്ഷം, പലിശ, പിഴ പലിശ ഇനത്തിലുള്ള മറ്റ് വരുമാനം-25 ലക്ഷം, മാച്ചിങ് ഗ്രാൻറ്-50 ലക്ഷം, അഡ്മിനിസ്ട്രേറ്റിവ് ഗ്രാൻറ്-150 എന്നിങ്ങനെയാണ് വരുമാനം. ശമ്പളം, ഇ.പി.എഫ്, ഗ്രാറ്റുവിറ്റി ഫണ്ട് എന്നീ ഇനത്തിൽ 36,50,587 ലക്ഷമാണ് പ്രതിമാസ ചെലവ്.
വർഷങ്ങളായുള്ള ആനുകൂല്യങ്ങളിൽ കാര്യമായ വർധനയില്ല. വിവാഹനസഹായം-2000 രൂപ, ചികിത്സസഹായം, സംസ്കാരധനസഹായം എന്നിവക്ക് 1000രൂപ, അപകടമരണം-10,000 രൂപ, വിദ്യാഭ്യാസസഹായം-750, എൻജീനിയറിങ്, മെഡിക്കൽകോഴ്സുകൾക്ക്-3000 രൂപ, പെൻഷൻ-1600രൂപ, വിരമിക്കൽ ആനുകൂല്യം (പ്രതിവർഷം 500രൂപ നിരക്ക്) നാമമാത്ര തുകയാണ് ജീവനക്കാർക്ക് കിട്ടുന്നത്.
ചെലവുകൾ ചുരുക്കിയും ജീവനക്കാരെ പുനർവിന്യസിച്ചും ഓഫിസുകൾ സംയോജിപ്പിച്ചും പ്രവർത്തനം കാര്യക്ഷമാക്കണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിലെ തൊണ്ടുസംഭരണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും അത് പൂർണപരാജയമായിരുന്നു. തമിഴ്നാട്ടിൽനിന്ന് എത്തുന്ന തൊണ്ടും ചകിരിയും ഉപയോഗിച്ചാണ് ഫാക്ടറികൾ പ്രവർത്തിക്കുന്നത്. കോഴിക്കോട്, കാസർകോട്, മലപ്പുറം മേഖലകളിൽനിന്ന് തൊണ്ട് സംഭരിച്ചാൽ ‘ചകിരി’ പ്രശ്നത്തിന് പരിഹാരമുണ്ടാകും. കയർതൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസ്ഥാപിച്ചാൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ.
തൊണ്ട് സംഭരണത്തിന് ഉടൻ പണം നൽകണം
ആലപ്പുഴ: കയർപിരി മേഖലയിലെ തൊണ്ട് സംഭരണത്തിന് ഉടൻ പണം നൽകണമെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. ശ്യാമപ്രസാദ് പറഞ്ഞു. സഹകരണ സംഘങ്ങളെ പൂർണമായും പ്രയോജനപ്പെടുത്തി ചികിരി നിർമാണമേഖലക്കും കയർതൊഴിലാളികൾക്കും വിതരണം ചെയ്യാൻ സർക്കാർ മുൻകൈയെടുക്കണം. കയർതൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കണം. ആലപ്പുഴയിലെ ഹെഡ് ഓഫിസ് നിലനിർത്തി മറ്റ് ഓഫിസുകൾ സംയോജിപ്പിക്കണം.
ജീവനക്കാരുടെ എണ്ണം കുറച്ച് പൊതുമേഖല സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിപ്പിക്കണം. 1997 ഒക്ടടോബർ 10 മുതൽ പ്രാബല്യത്തിലായ വിരമിക്കൽ ആനുകൂല്യം 2020നുശേഷം നൽകിയിട്ടില്ല. ഈ ഇനത്തിൽ മാത്രം 30 കോടിയുടെ കുടിശ്ശികയുണ്ട്. ഇത് സർക്കാർ അനുവദിച്ചാൽ മാത്രമേ മുന്നോട്ടുപോകാനാവൂ. വരുമാനം വർധിപ്പിക്കാൻ നടപടിയുണ്ടാവണം. 3.5 കോടിയാണ് വരുമാനം. ഇതിന് കയറ്റുമതിക്കാരുടെ അംശാദായം പിരിക്കുന്ന നടപടി തടഞ്ഞുള്ള 2023ലെ ഹൈകോടതിവിധി സാമ്പത്തികസ്ഥിതി വഷളാക്കി. വാർത്തസമ്മേളനത്തിൽ മുൻ വ്യവസായ ഓഫിസർ കെ.ജി. സദാനന്ദൻ, ആലപ്പുഴ ദേവഗിരി ഇൻഡ്രസ്ട്രിയൽ കൺസൾട്ടന്‍സി ചീഫ് കൺസൾട്ടന്‍റ് എൻ. മഹാദേവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

