എം.എൽ.എമാർ പറയുന്നു
text_fieldsവികസനം നടപ്പാകുന്നതിൽ മുഖ്യപങ്കാണ് ജനപ്രതിനിധികൾ വഹിക്കുന്നത്. എം.എൽ.എ ഫണ്ടിന്റെ വരവോടെ വികസന പദ്ധതികളുടെ പ്രധാന നടത്തിപ്പുകാരായി മാറിയ നിലയിലാണ് എം.എൽ.എമാർ. 2024ൽ മണ്ഡലങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ എന്തെല്ലാമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണിവിടെ. ഏതെല്ലാം പദ്ധതികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. പുതുതായി ഏതെല്ലാം നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും തുടങ്ങിയ കാര്യങ്ങൾ എം.എൽ.എമാർ വിശദീകരിക്കുന്നു.
മൾട്ടിപ്ലക്സ് തിയറ്ററിൽ സിനിമ പ്രദർശിപ്പിക്കും- അഡ്വ. യു. പ്രതിഭ
കായംകുളം: ഓണാട്ടുകരയിലെ സിനിമ പ്രേമികളുടെ ചിരകാല സ്വപ്നമായ മൾട്ടിപ്ലക്സ് തിയറ്ററിൽ പുതുവർഷത്തിൽ സിനിമ പ്രദർശിപ്പിക്കുമെന്നതാണ് പ്രധാനമായി നൽകുന്ന വാഗ്ദാനം. ഇതിനായി നിർമാണം പുരോഗമിക്കുകയാണ്. മൂന്ന് തിയറ്ററും വ്യാപാര സമുച്ചയവും അടങ്ങുന്നതാണ് തിയറ്റർ കോംപ്ലക്സ്.
ഗവ. ആശുപത്രി നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. അഞ്ചുനിലയുള്ള കെട്ടിട സമുച്ചയമാണ് ഇതിനായി ഉയരുന്നത്. 150 കിടക്ക സൗകര്യം, 16 പേ വാര്‍ഡുകള്‍, മേജര്‍ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, മോഡുലാര്‍ ഓപറേഷന് തിയറ്ററുകള്‍ തുടങ്ങിയവ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകും. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കും. കൃഷ്ണപുരം മാമ്പ്രകന്നേൽ റെയിൽവേ മേൽപാലത്തിന്റെ ടെൻഡർ നടപടിയിലേക്ക് കടക്കും.
10 കോടി ചെലവഴിച്ച് കെ.എസ്.ആർ.ടി.സിക്ക് പുതിയ കെട്ടിടം സ്ഥാപിക്കാനാകും. മാർക്കറ്റ് പാലത്തിന് തുടക്കം കുറിക്കും. കണ്ടല്ലൂരിൽ വ്യവസായ കേന്ദ്രം, ട്രഷറിക്ക് പുതിയ കെട്ടിടം, കൃഷ്ണപുരത്ത് തോപ്പിൽ ഭാസി സ്മാരക നാടക കേന്ദ്രം എന്നിവ പുതുവർഷത്തിലെ പ്രധാന പദ്ധതികളാണ്. സ്ത്രീകൾക്കും വയോജനങ്ങൾക്കുമായി നഗരത്തിൽ വിശ്രമകേന്ദ്രം എന്ന പദ്ധതി ഈ വർഷം രൂപപ്പെടുത്തണമെന്നും ആഗ്രഹിക്കുന്നു. സ്ഥലപരിമിതിയാണ് തടസ്സമാകുന്നത്. ഇത് മറികടക്കാൻ യോജിച്ച ഇടപെടലും പ്രതീക്ഷിക്കുന്നു.
നോർക്ക റീജനൽ ഓഫിസ് ചെങ്ങന്നൂരിൽ തുറക്കും- മന്ത്രി സജി ചെറിയാൻ
ചെങ്ങന്നൂർ: പുതുവർഷത്തിൽ മധ്യതിരുവിതാംകൂറിലെ പ്രവാസികളുടെ സേവനങ്ങൾക്കായി നോർക്കയുടെ റീജനൽ ഓഫിസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം ജനുവരിയിൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 1978 ൽ കെ. നാരായണക്കുറുപ്പ് മന്ത്രിയായിരിക്കെ എം.സി. റോഡിൽ കോട്ടയത്തിനും അടൂരിനും മധ്യേ ഉദ്ഘാടനം ചെയ്തതാണ് ജില്ല ട്രാൻസ്പോർട്ട് ഓഫിസ്. 45 വർഷത്തെ കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ കെ.എസ് ആർ.ടി.സി ബസ് സ്റ്റേഷനും ഡിപ്പോക്കും ഏഴു കോടി വിനിയോഗിച്ച് കെട്ടിടം നിർമിക്കും. സമ്പൂർണ കുടിവെള്ളം പദ്ധതിക്കുള്ള അവസാന ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു.
വിനോദ സഞ്ചാരമേഖലക്ക് മുൻതൂക്കം - എച്ച്. സലാം
അമ്പലപ്പുഴ: മണ്ഡലത്തിൽ 2024ൽ വിവിധ പദ്ധതികളാണ് പൂർത്തിയാക്കുന്നത്. വിദ്യാഭ്യാസ-കാർഷിക-ആരോഗ്യ- വിനോദ സഞ്ചാര മേഖലകൾക്ക് മുൻതൂക്കമുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ, കമ്പ്യൂട്ടറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നൽകിയിരുന്നു. കാർഷിക മേഖലയിൽ മോട്ടോർ, പുറംബണ്ട് നിർമാണം എന്നിവ പല പാടശേഖരങ്ങൾക്കും നൽകിയിട്ടുണ്ട്. നാലുചിറക്കാർക്ക് കടത്തിനെ മാത്രമാണ് യാത്രക്ക് ആശ്രയം. നാലുചിറപ്പാലം ഈ വർഷം പൂർത്തിയാകും. കരുമാടി ഗവ. ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങും. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിന് പുതിയ ബ്ലോക്ക് പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കും.
ആലപ്പുഴ നഗരത്തിലെ കോടതിപ്പാലത്തിന്റെ നിർമാണത്തിനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചു. ഇതും താമസിയാതെ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കും. കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് പകരമായുള്ള മൊബിലിറ്റി ഹബ് ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും. കടൽ ക്ഷോഭം തടയുന്നതിന് പുലിമുട്ടുകൾ നിർമിക്കും. നിർമാണം പൂർത്തിയായ ജില്ല ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്ക് തുറന്നു കൊടുക്കും. കടൽപാലം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പുനഃസ്ഥാപിക്കുകയും ലക്ഷ്യമാണ്. ആലപ്പുഴയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും കപ്പൽയാത്രയാണ് ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എച്ച്. സലാം. എം.എൽ.എ പറഞ്ഞു.
പെരുമ്പളം-പാണാവള്ളി പാലം തുറക്കും - ദലീമ ജോജോ
അരൂർ: പെരുമ്പളത്തെ അരൂക്കുറ്റിയുമായി ബന്ധിപ്പിക്കുന്നതിന് വേമ്പനാട്ട് കായലിന് കുറുകെ നിർമിക്കുന്ന പെരുമ്പളം-പാണാവള്ളി പാലം 2024ൽ തുറക്കുമെന്ന് ദലീമ ജോജോ എം.എൽ.എ പറഞ്ഞു. പാലം തുറക്കുന്നത് മണ്ഡലത്തിലെ പ്രധാനപ്പെട്ട വികസന പ്രവർത്തനമായി മാറുമെന്നും അവർ പറഞ്ഞു. സമസ്തമേഖലയിലും പുരോഗതിയാണ് ലക്ഷ്യമിടുന്നത്.
80 ശതമാനം നിർമാണം പൂർത്തിയായി. അപ്രോച് റോഡുകൾ നിർമിക്കാനുള്ള നടപടിയും നടന്നുവരുന്നു. അരൂർ നിയോജക മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നീ പത്ത് പഞ്ചായത്തുകൾ നേരിടുന്ന കായൽ കരകളിലേക്ക് കയറുന്ന പ്രതിഭാസത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും എം.എൽ.എ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് പ്രകടനപത്രികളിൽ ഉൾനാടൻ ജലാശയങ്ങൾക്ക് ആഴം വർധിപ്പിക്കുമെന്നുള്ള വാഗ്ദാനം ഉണ്ടായിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാർ 100 കോടി കായൽ കരകവിയുന്ന പ്രതിഭാസത്തെ നേരിടാൻ വാഗ്ദാനം ചെയ്തിരുന്നു.
കായലിന്റെ ആഴം കുറഞ്ഞിരിക്കുകയാണെന്നും വിസ്തൃതി വർധിപ്പിക്കാൻ നടപടികൾ ഉണ്ടാകണമെന്നുമാണ് ഉയരുന്ന ആവശ്യം. ഇക്കാര്യം പഠിച്ച് സ്ഥിതി ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് സർക്കാറിനോട് വീണ്ടും ആവശ്യപ്പെടും.
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നാട്ടുകാരെയും യാത്രികരെയും നിരന്തര ദുരിതങ്ങളിലാക്കുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ട്. നിർമാണത്തിന്റെ അശാസ്ത്രീയതയും ഉത്തരവാദിത്തവുമില്ലായ്മയും നിരവധി മനുഷ്യജീവൻ നഷ്ടപ്പെടാനിടയാക്കിയിട്ടുണ്ട്. .
നിർമാണത്തിന്റെ ഭാഗമായി ചളിയും വെള്ളവും മറ്റും റോഡിലേക്ക് ഒഴുകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിർമാണ തൊഴിലാളികൾതന്നെ മരിക്കാനിടയായ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതെല്ലാം പരിഹരിക്കുന്നതിന് ഉന്നത അധികാര സമിതി രൂപവത്കരിക്കണം എന്നാണ് ആവശ്യം. പരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും എം.എൽ.എ പറഞ്ഞു.
ചേർത്തലയിൽ മൂന്ന് പാലം നാടിന് സമർപ്പിക്കും- മന്ത്രി പി. പ്രസാദ്
ചേർത്തല: പുതുവർഷത്തിൽ ചേർത്തല മണ്ഡലത്തിൽ പ്രധാനപ്പെട്ട മൂന്ന് പാലങ്ങൾ നാടിന് സമർപ്പിക്കുന്നതോടെ നാടിന്റ തന്നെ മുഖഛായ മാറുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
മുൻമന്ത്രി പി. തിലോത്തമൻ തുടങ്ങിയ വിളക്കുമരം പാലം, നിർമാണം പാതിവഴിയിൽ എത്തിനിൽക്കുന്ന ചേർത്തല സെന്റ് മേരീസ് പാലം, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഇരുമ്പുപാലം എന്നിവയാണ് 2024ൽ പൂർത്തീകരിച്ച് നാടിനായി സമർപ്പിക്കുക.
2019ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം തുടങ്ങിയതാണ് ചേർത്തല-അരൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വിളക്കുമരം പാലം.നിലവിലെ ചേർത്തല-അരൂക്കുറ്റി റോഡിനു സമാന്തരമായ പാതയും കൂടിയാണ് പാലത്തിലൂടെ ലക്ഷ്യമിടുന്നത്. 2005ൽ തുടങ്ങിയ പദ്ധതി 2019ലാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ പുനരാരംഭിച്ചത്. 20.37 കോടിയാണ് വിളക്കുമരം പാലത്തിനായി വകയിരുത്തിയിരിക്കുന്നത്. 245.8 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്ററാണ് വീതി. 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാതിവഴിയിൽ മുടങ്ങിയ സെന്റ് മേരീസ് പാലത്തിന്റ നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും ഉടൻ പണി പൂർത്തിയാക്കുമെന്നും പി.പ്രസാദ് പറഞ്ഞു. ഈ പാലം പൂർത്തിയാകുന്ന മുറക്കായിരിക്കും ഇരുമ്പ് പാലം പൊളിച്ച് പണിയുക. കൂടാതെ കുറിയമുട്ടം കായലിന് കുറുകെയുള്ള വയലാർ പാലത്തിന്റെ നിർമാണവും പുതുവർഷത്തിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന പി. തിലോത്തമന്റെ സ്വപ്നപദ്ധതിയായിരുന്ന വടക്കേ അങ്ങാടി കവല വികസനം മുഴുമിപ്പിക്കാനായില്ല.
10.5 കോടി ചെലവിലാണ് റോഡ് വികസനം നടത്തിയത്. സംസ്ഥാന ബജറ്റിൽനിന്നുള്ള 8.5 കോടി സ്ഥലമെടുപ്പിനും പി. തിലോത്തമന്റെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള രണ്ടുകോടിയുമാണ് വടക്കേ അങ്ങാടി കവല വികസനത്തിന് ഉപയോഗിച്ചത്.
റോഡ് 2022ലും ’23ലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. മുട്ടം മാർക്കറ്റിന്റെ നിർമാണവും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇവയുടെ നിർമാണം വേഗത്തിലാക്കും. ചേർത്തല താലൂക്ക് ആശുപത്രിയുടെ സമഗ്ര പുനർനിർമാണത്തിന് 58 കോടിയുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. 2024ൽ പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് മന്ത്രി പറഞ്ഞു.
അത്ര ഹാപ്പിയല്ല കാര്യങ്ങൾ - രമേശ് ചെന്നിത്തല
ഹരിപ്പാട്: പുതുവർഷത്തിൽ വികസന പ്രതീക്ഷകൾ പങ്കുവെക്കാനാകാത്ത സാഹചര്യമാണ് മുന്നിലുള്ളത്. പ്രഖ്യാപനങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പിന്തുണ ഭരണകൂടത്തിൽനിന്ന് ലഭിക്കുന്നില്ല. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരവാസികൾ അനുഭവിക്കുന്ന കടൽ ക്ഷോഭദുരിതം ഏറെയാണ്. അപകടാവസ്ഥയിലുള്ള സ്ഥലങ്ങളുടെ സംരക്ഷണം പോലും ഉറപ്പാക്കാൻ കഴിയുന്നില്ല. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ആവിഷ്കരിച്ച ഹരിപ്പാട് കുടിവെള്ള പദ്ധതി ഇനിയും പൂർത്തീകരിക്കാനായിട്ടില്ല. പല റോഡുകളുടെയും ദുരിതാവസ്ഥയും പരിഹരിക്കാതെ കിടക്കുന്നു. ബജറ്റിൽ ഉൾപ്പെടുത്തിയതടക്കം പ്രഖ്യാപിച്ച സുപ്രധാന പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി സർക്കാറിൽ നിരന്തര സമ്മർദം നടത്തിവരുകയാണ്. എന്നിട്ടും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനാൽ അടിസ്ഥാന പ്രശ്നങ്ങൾവരെ പ്രതിസന്ധിയിലാണ്. സർക്കാറിൽ ജനങ്ങൾക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു കൃഷി മന്ത്രിയും ഫിഷറീസ് മന്ത്രിയും ഒടുവിൽ മുഖ്യമന്ത്രിയും മെഗാ അദാലത്തുകൾ മണ്ഡലത്തിൽ നടത്തിയെങ്കിലും പ്രശ്ന പരിഹാരം പ്രതീക്ഷിച്ച ജനങ്ങൾക്ക് നിരാശ മാത്രമാണ് ലഭിച്ചത്. ഈ സർക്കാർ മാറി നല്ല കാലം വരുമെന്ന ശുഭപ്രതീക്ഷയാണ് ഈ പുതുവത്സരത്തിൽ പങ്കുവെക്കാനുള്ളത്.
കുടിവെള്ള പദ്ധതി ഈ വർഷം തന്നെ - തോമസ് കെ. തോമസ്
കുട്ടനാട്: മണ്ഡലത്തിൽ കുടിവെള്ള പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് തോമസ് കെ. തോമസ് എം.എൽ.എ പറഞ്ഞു. കുടിവെള്ളക്ഷാമം മണ്ഡലം നേരിടുന്ന കടുത്ത വെല്ലുവിളിയായതിനാൽ ഇതിനാകും പ്രാധാന്യം നൽകുക. പുളിക്കുന്ന് ആശുപത്രിക്ക് പുതിയ കെട്ടിടത്തിന് 146 കോടി അനുവദിച്ചിട്ടുണ്ട്. ഈ വർഷം തന്നെ പുതിയ ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കും. എ.സി റോഡുമായി ബന്ധമുള്ള ഇടറോഡുകളുടെ നിർമാണവും പൂർത്തിയാക്കും. 23 അപ്രോച് റോഡുകളും ഉയർത്തി നിർമിച്ച് സഞ്ചാരയോഗ്യമാക്കും. എ.സി കനാൽ തുറക്കും. കുട്ടനാട്ടിലെ എല്ലാ തോടുകളുടെയും ആറുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് ഈ വർഷം തന്നെ സാധ്യമാക്കും.
വികസന കുതിപ്പിലേക്ക് എത്തിക്കും - എം.എസ്. അരുൺകുമാർ
മാവേലിക്കര: മണ്ഡലത്തെ കൂടുതൽ വികസന കുതിപ്പിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ.
ടൂറിസം പദ്ധതിയായ വയ്യാങ്കര ചിറ ആകർഷകമാക്കാനുള്ള ഫണ്ട് അനുവദിച്ച് നിർമാണം നടത്തും. വള്ളികുന്നം ചിറയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കും. എല്ലാ പഞ്ചായത്തിലും സ്റ്റേഡിയങ്ങൾ, കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കും. ഗ്രാമീണ റോഡുകൾ നവീകരിക്കും. മാവേലിക്കരയിലെ ശാസ്ത്ര ഉദ്യാന പാർക്ക് പൂർത്തീകരിക്കും. മണ്ഡലത്തിലെ പണി പൂർത്തീകരിക്കാനുള്ള 13 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡുകൾ ബി.എംബി.സി നിലവാരത്തിൽ നിർമിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ, സാനറ്റോറിയത്തിലെ ആധുനിക ആശുപത്രി പ്രവർത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. കാർഷിക മേഖലയിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ പരിഹരിക്കും. മാലിന്യമുക്ത മാവേലിക്കര പദ്ധതിയുടെ തുടർനടപടി ഊർജിതമാക്കും. തോടുകൾ സൈഡ് കെട്ടി നവീകരിക്കും. കല്ലട ഇറിഗേഷൻ പദ്ധതിയിലെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാനുള്ള നടപടി സ്വീകരിക്കും.
നഗരത്തിലെ കനാലുകൾ സൗന്ദര്യവത്കരിക്കും - പി.പി. ചിത്തരഞ്ജൻ
ആലപ്പുഴ: 2024ൽ നഗരത്തിലെ കനാലുകൾ സൗന്ദര്യവത്കരിക്കുകയും അതോടൊപ്പം മട്ടാഞ്ചേരി, കൊമ്മാടി പാലങ്ങൾക്ക് ഇടയിൽ വരുന്ന കനാലിന്റെ ഇരുകരയും മനോഹരമാക്കുമെന്നും പി.പി. ചിത്തരഞ്ജൻ എം.എൽ.എ. മാരാരി ബീച്ച് സൗന്ദര്യവത്കരിക്കും. ജില്ല കോടതി പാലം നവീകരണം തുടങ്ങും. ചെത്തി കടപ്പുറത്ത് 13 കോടി ചെലവിൽ സ്റ്റേഡിയം നിർമിക്കുന്ന പ്രവൃത്തി തുടങ്ങും. ആലപ്പുഴ കടൽപാലം പുനരുദ്ധരിച്ച് ചെന്നൈ മറീന ബീച്ചിന്റെ മോഡലിൽ സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം തുടങ്ങും. മൊബിലിറ്റി ഹബിന്റെ നിർമാണം തുടങ്ങും. വെള്ളാപ്പള്ളി പാലം, ആറാട്ടുവഴി പാലം, എ.സി കനാലിന് കുറുകെയുള്ള പോപ്പി പാലം എന്നീ മൂന്നു പാലങ്ങളും പുതുക്കിപ്പണിയും. മുപ്പാലം നാല് പാലമാക്കി മാറ്റി മാർച്ചിൽ തുറന്ന് നൽകും. അഞ്ച് ഓപൺ ജിമ്മുകൾ സ്ഥാപിക്കും. എസ്.ഡി.വി സ്കൂൾ സ്റ്റേഡിയം നവീകരിക്കും. ആലപ്പുഴ ടൗൺ സ്ക്വയർ നവീകരിച്ച് ഓഡിറ്റോറിയം മോഡലിലാക്കും. ചെത്തി തുറമുഖം ഡിസംബറിൽ കമീഷൻ ചെയ്യും വിധം കാര്യങ്ങൾ നീക്കുകയാണ്. കരാർ പ്രകാരം നിർമാണം തീർക്കേണ്ടത് 2025 മാർച്ചിലാണ്. അതിനു മുമ്പ് 2024 ഡിസംബറിൽ തന്നെ ഉദ്ഘാടന സജ്ജമാകുന്ന നിലയിലാണ് നിർമാണം പുരോഗമിക്കുന്നത്. വലിയഴീക്കൽ തുറമുഖം കഴിഞ്ഞാൽ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നത് കൊച്ചി തുറമുഖത്തെയാണ്. ഇതിനിടെ തോട്ടപ്പള്ളി, അർത്തുങ്കൽ തുറമുഖങ്ങളുണ്ടെങ്കിലും അവിടങ്ങളിൽ സൗകര്യം കുറവാണ്. ചെത്തി തുറമുഖം പൂറത്തിയാകുന്നതോടെ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് അത് വലിയ അത്താണിയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

