അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; മാന്നാറിലെ ഉൽപാദന കേന്ദ്രം പൂട്ടി
text_fieldsചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയ അമൃതം പൊടിയുടെ പാക്കറ്റ്
മാന്നാർ: അംഗൻവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ കണ്ടെത്തിയ സംഭവത്തിൽ മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂനിറ്റായി കുട്ടമ്പേരൂർ മുട്ടേൽ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഉൽപാദന കേന്ദ്രം കുടുംബശ്രീ ജില്ല മിഷന്റെ നിർദ്ദേശപ്രകാരം പൂട്ടി. കഴിഞ്ഞ 22 ന് ബുധനൂർ പഞ്ചായത്തിൽ നിന്ന് അംഗൻവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ രണ്ട് പല്ലികളെ കണ്ടെത്തിയത്.
ഫുഡ് സേഫ്റ്റി ഓഫിസർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ ഉൽപാദന കേന്ദ്രത്തിന്റെ ഭിത്തികളിൽ കണ്ടെത്തിയ ദ്വാരങ്ങളും വിള്ളലുകളും അടച്ച് പല്ലികളും ചെറുപ്രാണികളും കടക്കാതിരിക്കാൻ മുൻ കരുതൽ സ്വീകരിക്കാനും പേസ്റ്റ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ചത്ത പല്ലികളെ കണ്ടെത്തിയ ബാച്ച് പാക്കറ്റ് ഉല്പാദിപ്പിച്ച തീയതിയിലെ അമൃതം പൊടികൾ പിൻവലിച്ച് നശിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ പാലിച്ച ശേഷം വീണ്ടും പരിശോധന നടത്തി മാത്രമേ ഉല്പാദന യൂനിറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകൂവെന്ന് ചെങ്ങന്നൂരിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന കായംകുളം ഫുഡ് സേഫ്റ്റി ഓഫിസർ അറിയിച്ചു. മുമ്പും ഇവിടെ നിന്ന് വിതരണം ചെയ്ത പൊടിയെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് യൂനിറ്റ് അടച്ചുപൂട്ടുകയും പിന്നീട് നവീകരണ പ്രവൃത്തികൾ നടത്തിയ ശേഷം പുനരാരംഭിക്കുകയുമായിരുന്നു.
മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂനിറ്റിന്റെ അമൃതം ന്യൂട്രീഷൻ പൊടി ഉല്പാദിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഉല്പാദന കേന്ദ്രം നിർമിക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അതിന്റെ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം പദ്ധതി യാഥാർഥ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. രത്നകുമാരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.ആർ. ശിവപ്രസാദ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

